സ്ത്രീയെ അപമാനിച്ചെന്ന പരാതി; കുണ്ടറ പൊലീസ് കേസെടുത്തു, നടപടി മന്ത്രിയുടെ ഇടപെടല്‍ വിവാദമായതിന് പിന്നാലെ
കേസില്‍ മന്ത്രിയുടെ ഇടപടെല്‍ വിവാദമായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്
തിരുവനന്തപുരം: സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ കുണ്ടറ പൊലീസ് രണ്ടുപേര്‍ക്ക് എതിരെ കേസെടുത്തു. ബാറുടമ പത്മാകരനും, രാജീവിനും എതിരെയാണ് കേസ്. പത്മാകരന് എതിരെയുള്ള പരാതി ഒത്ത് തീർപ്പാക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടത് വിവാദമായതിന് പിന്നാലെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ ആരോപണം. ഇതുസംബന്ധിച്ച ഫോണ്‍കോള്‍ വിവരവും പിതാവ് പുറത്തുവിട്ടിരുന്നു. മന്ത്രിയുടെ ഇടപെടലില്‍ അന്വേഷണം നടത്താനാണ് എന്‍സിപിയുടെ തീരുമാനം. സംസ്ഥാന ജന. സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല. പ്രാദേശിക നേതാക്കൾ തമ്മിലുള്ള തർക്കത്തിൽ ശശീന്ദ്രന്‍ ഇടപെട്ടതാണെന്നും മനപൂർവ്വമായി ഫോൺ ടാപ്പ് ചെയ്തതാണെന്നും എൻസിപി നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.