വായ്പാ ക്രമക്കേട് സംബന്ധിച്ച് 2017ൽ തന്നെ ആർബിട്രേഷൻ നോഡൽ ഓഫീസർ ബാങ്ക് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ ക്രമക്കേട് ശ്രദ്ധയിൽപെടുത്തിയ ഉദ്യോഗസ്ഥനെ സൂപ്പർമാർക്കറ്റിന്‍റെ ചുമതലയിലേക്ക് നീക്കുകയാണ് ഭരണസമിതി ചെയ്തത്.
തൃശ്ശൂര്‍: തൃശ്ശൂർ കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ വായ്പാ ക്രമക്കേട് അറിയിച്ച ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടിയെടുത്ത് ബാങ്ക് ഭരണസമിതി. വായ്പാ ക്രമക്കേട് സംബന്ധിച്ച് 2017ൽ തന്നെ ആർബിട്രേഷൻ നോഡൽ ഓഫീസർ ബാങ്ക് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ ക്രമക്കേട് ശ്രദ്ധയിൽപെടുത്തിയ ഉദ്യോഗസ്ഥനെ സൂപ്പർമാർക്കറ്റിന്‍റെ ചുമതലയിലേക്ക് നീക്കുകയാണ് ഭരണസമിതി ചെയ്തത്. ക്രമക്കേടിനെക്കുറിച്ച് ആർബിട്രേഷൻ നോഡൽ ഓഫീസർ എം.എൻ ശശിധരന് നൽകിയ കത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ കിട്ടാക്കടത്തെക്കുറിച്ച് പരിശോധന നടത്തിയപ്പോഴാണ് ബെനാമി പേരിലും മൂല്യം കുറഞ്ഞ ഭൂമി പണയപ്പെടുത്തിയും കോടികൾ വായപ് നൽകിയവരുടെ വിവരം ആർബിട്രേഷൻ നോഡൽ ഓഫീസർ ഗോപാലകൃഷ്ണന് ലഭിക്കുന്നത്. 2017 ജൂലൈ 27 ന് ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ അന്നത്തെ സെക്രട്ടറി എംഎൻ ശിശധരനാണ് കത്ത് നല്‍കിയത്. കത്ത് നൽകി ഒരു മാസം കഴിയുമ്പോഴേക്കും ആർബിഷേട്രഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ സൂപ്പർ മാർക്കറ്റിലേക്ക് മാറ്റി. പിന്നെ അന്വേഷണം ഒന്നുമുണ്ടായില്ല. പിന്നാലെയാണ് പതിനാല് പേർക്ക് കൂടി എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് വായ്പ നൽകിയത്.
ബാങ്കിലെ ക്രമക്കേടിൽ പരാതികൾ ഉയർന്നതോടെ സഹകരണ വകുപ്പ് 68 അന്വേഷണം നടത്തി. റിപപോട്ടിൽ ഗുരുതര കണ്ടെത്തലായിരുന്നു ഉണ്ടായത്. ഭരണസമിതി അംഗങ്ങളടക്കമുള്ളവർക്ക് സഹകരണ ചട്ട പ്രകാരമല്ലാത്ത കുടിശ്ശികയുണ്ട്. ബാങ്കിന്‍റെ പരിധിക്ക് പുറത്തുള്ളവർക്ക് കോടതികളുടെ വായ്പ അനുദിച്ചു. ഇത് കിട്ടാതായിട്ടും ഒരു നിയമനടപടിയും നടപടിയും സ്വീകരിച്ചില്ല.

