2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജി. സ്റ്റീഫൻ 2843 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പ്രധാന എതിരാളിയായ യുഡിഎഫിന്റെ വി.എസ്. ശിവകുമാറിനെ പരാജയപ്പെടുത്തിയാണ് സ്റ്റീഫൻ സീറ്റ് നിലനിർത്തിയത്.
അരുവിക്കര: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ അരുവിക്കര നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ഥി ജി സ്റ്റീഫന് വിജയം. 2843 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. 61907 വോട്ടുകളാണ് സ്റ്റീഫന് ലഭിച്ചത്. പ്രധാന എതിരാളികളായ കോൺഗ്രസിന്റെ വി എസ് ശിവകുമാറിന് 59064 വോട്ടുകളും എൻഡിഎയുടെ വിവേക് ഗോപന് 23760 വോട്ടുകളും ലഭിച്ചു.
1991 മുതല്‍ 2021 വരെ 30 വര്‍ഷം യുഡിഎഫ് കുത്തകയായിരുന്ന ആര്യനാട് മണ്ഡലം ഉള്‍പ്പെടുന്നതാണ് ഇന്നത്തെ അരുവിക്കര മണ്ഡലം. യുഡിഎഫ് ശക്തികേന്ദ്രമായിരുന്ന അരുവിക്കര മണ്ഡലം തിരിച്ച് പിടിക്കാന്‍ ഇത്തവണ കരുത്തനും മുന്‍ ആരോഗ്യ മന്ത്രിയുമായ വി. എസ്. ശിവകുമാറിനെ രംഗത്തിറക്കിയിരിക്കുകയായിരുന്നു യുഡിഎഫ്. ജി കാര്‍ത്തികേയന്‍റെ മരണത്തെത്തുടർന്ന് ഒഴിവ് വന്ന അരുവിക്കര സീറ്റില്‍ 2015-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ അദേഹത്തിന്‍റെ മകന്‍ കെ. എസ്. ശബരീനാഥൻ മത്സരിച്ച് വിജയിച്ചു. 2016-ല്‍ 21,314 വോട്ടുകളെന്ന മികച്ച ഭൂരിപക്ഷവുമായി ശബരി വീണ്ടും അരുവിക്കരയുടെ എംഎല്‍എയായി. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ പ്രകടനത്തെ തുടര്‍ന്നുണ്ടായ ഇടത് തരംഗത്തില്‍ 2021-ല്‍ യുഡിഎഫിനും കെ.എസ് ശബരിനാഥിനും അരുവിക്കരയില്‍ കാലിടറി. അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അരുവിക്കര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. സ്റ്റീഫന്‍ കഴിഞ്ഞ തവണ പിടിച്ചെടുക്കുകയായിരുന്നു.
ഇത്തവണ അരുവിക്കര മണ്ഡലം തിരിച്ചുപിടിക്കാന്‍ യുഡിഎഫ് കിണഞ്ഞു പരിശ്രമിച്ചപ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന് തികഞ്ഞ പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. സ്റ്റീഫന്‍. എന്‍ഡിഎയുടെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ വിവേക് ഗോപന് മണ്ഡലത്തില്‍ വന്‍ ചലനമുണ്ടാക്കാനാവില്ല എന്നും ഉറപ്പായിരുന്നു.






