2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജി.ആർ. അനിൽ 21,583 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 69,206 വോട്ടുകൾ നേടിയാണ് അദ്ദേഹം സീറ്റ് നിലനിർത്തിയത്.

നെടുമങ്ങാട്: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി ജി ആർ അനിലിന് വിജയം. 21583 ഭൂരിപക്ഷം നേടിയാണ് അനിൽ വിജയിച്ചത്. 69206 വോട്ടുകളാണ് അദ്ദേഹം നേടിയത്. യുഡിഎഫിന്റെ മീനാങ്കൽ കുമാർ 47623 വോട്ടും ബിജെപിയുടെ യുവ് രാജ് ​ഗോകുൽ 38999 വോട്ടുകളും നേടി.

നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. സിപിഐയുടെ ഉറച്ച കോട്ടകളിലൊന്നായ നെടുമങ്ങാട് മണ്ഡലത്തിൽ ഇത്തവണ അട്ടിമറി ലക്ഷ്യമിട്ടാണ് യുഡിഎഫും എൻഡിഎയും പോരിനിറങ്ങിയത്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഈ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തിന്‍റെ നഗര ജീവിതവും ഉൾനാടൻ കാർഷിക മേഖലകളും, മലയോര മേഖലകളുമെല്ലാം ഉൾപ്പെടുന്ന മണ്ഡലത്തില്‍ സമ്മിശ്ര പൊതുവികാരങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കും എന്നുറപ്പായിരുന്നു.

സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ ജി.ആർ. അനിൽ (സിപിഐ) തന്നെയാണ് ഇത്തവണ ഇടതുപക്ഷത്തിന് വേണ്ടി നെടുമങ്ങാട് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടിയത്. തന്‍റെ വികസന പ്രവർത്തനങ്ങളും ഭക്ഷ്യവകുപ്പിലെ നേട്ടങ്ങളും മുൻനിർത്തിയാണ് അദേഹം പ്രചാരണവുമായി മുന്നോട്ടുപോയത്. ഇത്തവണ നെടുമങ്ങാട് മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഐ വിട്ടെത്തിയ മീനാങ്കൽ കുമാറിനെ യുഡിഎഫ് രംഗത്തിറക്കിയത് പ്രചാരണം കൊഴുപ്പിച്ചു. എന്‍ഡിഎ യുവമുഖം യുവ്‌രാജ് ഗോകുലിനെയും മത്സരിപ്പച്ചോടെ ത്രികോണ മത്സരത്തിന്‍റെ പ്രതീതി മണ്ഡലത്തിലുണ്ടായത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ 23,309 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജി.ആര്‍ അനില്‍ നെടുമങ്ങാട് നിന്ന് വിജയിച്ചത്.

2025 ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് കൂടുതൽ കരുത്ത് പകരുന്നതായിരുന്നു. നെടുമങ്ങാട് നഗരസഭയിൽ എൽ.ഡി.എഫ് വൻ വിജയമാണ് നേടിയത്. ആകെ 42 വാർഡുകളിൽ 29 ഇടത്തും ചെങ്കൊടി പാറി. യു.ഡി.എഫിന് 10 വാർഡുകളും ബി.ജെ.പിക്ക് 3 വാർഡുകളും മാത്രമേ നേടാനായുള്ളൂ. മാത്രമല്ല, മുൻ വർഷങ്ങളെ അപേക്ഷിച്ച് ബി.ജെ.പിയുടെ സീറ്റുകളിൽ കുറവുണ്ടായി എന്നതും ശ്രദ്ധേയമാണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming