Thrikkakkara election; തൃക്കാക്കരയിലെ 239 ബൂത്തുകളിൽ ഇടതുമുന്നണിക്ക് ലീഡ് ലഭിച്ചത് 22 ബൂത്തുകളിൽ മാത്രം
കോർപ്പറേഷൻ പരിധിയിൽ 10 ബൂത്തുകളിലും,തൃക്കാക്കര മുനിസിപ്പാലിറ്റി യിൽ 12 ബൂത്തുകളിലുമാണ് ലീഡ് കിട്ടിയത് ജോ ജോസഫിന്റെ സ്വന്തം ബൂത്തിൽ 54വോട്ടിനു ഇടത് മുന്നണിക്ക് ലീഡ് കിട്ടി
തൃക്കാക്കര: ഉമതോമസിന് തൃക്കാക്കരയില്‍ ആധികാരിക ജയം. 239 ബൂത്തുകളില്‍ 217 ബൂത്തുകളിലും അവര്‍ വ്യക്തമായ ലീഡ് നേടി ഇടതുമുന്നണിക്കാകട്ടെ 22 ബൂത്തുകളില്‍ മാത്രമാണ് ലീഡ് കിട്ടിയത്.കോര്‍പ്പറേഷന്‍ പരിധിയിലെ ബുത്തുകളിലും നഗരസഭയിലെ ബൂത്തുകളിലും ഉമതോമസ് കൃത്യമായ ലീഡ് ഉറപ്പിച്ചാണ് തിളക്കമാര്‍ന്ന ജയം കൈക്കലാക്കിയത്.72770 വോട്ടുകൾ നേടിയാണ് പി ടി തോമസിന്‍റെ പിൻഗാമിയായി മത്സരിച്ച ഉമ തോമസിന്‍റെ മിന്നുംവിജയം. 25,016 വോട്ടുകളുടെ, അതായത് കാൽലക്ഷം പിന്നിട്ട വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്‍റെ വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് 47754 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 12957 വോട്ടുകളാണ് കിട്ടിയത്.
സ്ഥാനാർത്ഥി നിർണ്ണയം മുതൽ തീരുമാനങ്ങൾ പിഴച്ചതാണ് തൃക്കാക്കരയിൽ സിപിഎമ്മിൻറെ കനത്ത തോൽവിക്ക് കാരണം. ജില്ലാ നേതൃത്വത്തെ നോക്കുകുത്തിയാക്കിയുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കങ്ങളും പാർട്ടിക്കുള്ളിൽ കരടായി. നയിച്ചത് പിണറായി ആയിരുന്നെങ്കിലും തോൽവി കനത്തതോടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് അല്ലെന്നാണ് സിപിഎം ജില്ലാ നേതൃത്തിൻറെ വിശദീകരണം.
Thrikkakara by election : തോൽവി അംഗീകരിക്കുന്നുവെന്ന് പി.രാജീവ്, വോട്ട് കൂടിയെന്ന് സ്വരാജ്
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് മന്ത്രി പി.രാജീവ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം ഉണ്ടായി. ബിജെപി വോട്ടുകൾ മൂന്ന് ശതമാനം കുറഞ്ഞു. എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാനാകാത്തത് പരിശോധിക്കുമെന്നും രാജീവ് പറഞ്ഞു. കെ.വി.തോമസ് ഉൾപ്പടെയുള്ള ഘടകങ്ങളും പരിശോധിക്കും. ട്വന്റി ട്വന്റി വോട്ടുകൾ മുഴുവൻ യുഡിഎഫിന് പോയോ എന്ന് ഇപ്പോൾ പറയാനാകില്ല.
അതേസമയം എൽഡിഎഫ് വോട്ടിൽ വർധന ഉണ്ടായി എന്നും പി.രാജീവ് പറഞ്ഞു. എൽഡിഎഫും യുഡിഎഫും വോട്ട് വർദ്ധിപ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ 31,000 വോട്ടിന് പിറകിൽ പോയ മണ്ഡലത്തിലാണ് വോട്ട് വർധിപ്പിക്കാനായതെന്നും പി.രാജീവ് പറഞ്ഞു. തൃക്കാക്കര കുറച്ച് കടുപ്പമുള്ള മണ്ഡലമായിരുന്നു. സിൽവർലൈനിനുള്ള തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാണാനാകില്ല. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
തകർന്നുപോയിട്ടില്ലെന്ന് എം.സ്വരാജ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ വോട്ട് ലഭിച്ചു എന്നതാണ് യാഥാർത്ഥ്യമെന്ന് എം.സ്വരാജ്. എൽഡിഎഫ് തകർന്നുപോയിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 2,500 വോട്ട് അധികം ലഭിച്ചു. വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടും വോട്ട് കൂടി. യുഡിഎഫിനും കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി മാത്രമല്ല തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് നയിച്ചത്, കൂട്ടായാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നേരിട്ട് നയിച്ചു. ഇത് ഒരു ഉപതെരഞ്ഞെടുപ്പ് മാത്രമല്ലേ എന്നും എം.സ്വരാജ് ചോദിച്ചു.
മഹാരാജാസിൽ നിന്ന് പി.ടി.യുടെ മനസ്സിലേക്കും, പിന്നെ നിയമസഭയിലേക്കും, ഉമ തോമസ്!