തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തയാൾ മുമ്പും മുഖ്യമന്ത്രി ആയിട്ടുണ്ട്. കേരളത്തിൽ മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. താൻ അതിനെ ന്യായീകരിക്കുകയല്ല, പക്ഷെ ഈ ചർച്ച പ്രവർത്തകരെ നിരാശരാക്കും.

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വാദപ്രതിവാദങ്ങളിൽ പ്രതികരിച്ച് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടേണ്ണി കഴിയണം, ഭൂരിപക്ഷം കിട്ടണം, യുഡിഎഫിൽ നടക്കുന്ന ചർച്ച പുറത്തുവിടുന്നത് നടപടിയല്ലെന്നും ഇത് ശരിയല്ലെന്നുമാണ് ലീഗിന്റെ അഭിപ്രായമെന്നും പി എം എ സലാം പറഞ്ഞു. നിലവിൽ ആരെ മുഖ്യമന്ത്രിയാക്കണമെന്ന ചർച്ച ലീഗ് നടത്തിയിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡിന്റെ അഭിപ്രായത്തിനൊപ്പം ലീഗ് നിൽക്കും. ലീഗിനോട് ചോദിക്കുമ്പോൾ അഭിപ്രായം പറയും. പൊരിവെയിലത്ത് പ്രവർത്തിച്ച ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. അവരെ നിരാശരക്കുന്നതാണ് ഇപ്പോഴത്തെ ചർച്ചകൾ. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തയാൾ മുമ്പും മുഖ്യമന്ത്രി ആയിട്ടുണ്ട്. കേരളത്തിൽ മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. താൻ അതിനെ ന്യായീകരിക്കുകയല്ല, പക്ഷെ ഈ ചർച്ച പ്രവർത്തകരെ നിരാശരാക്കും. അതേസമയം പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കൾ ശ്രദ്ധിക്കണമെന്നും പി എം എ സലാം പറഞ്ഞു. പാർട്ടി പ്രവർത്തകരെ നിരാശരക്കുന്ന നടപടി ഉണ്ടാകരുത്. ലീഗിന് കൂടുതൽ മന്ത്രി സ്ഥാനങ്ങൾക്ക് അർഹതയുണ്ട്. ഒന്നും ചോദിച്ച് വാങ്ങില്ല, ഒരുമിച്ചുള്ള ചർച്ചകളിലൂടെ കാര്യങ്ങൾ തീരുമാനിക്കുമെന്നും പി എം എ സലാം പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷമായി തുടരുകയാണ്. കെ സി വേണുഗോപാൽ- വിഡി സതീശൻ പക്ഷങ്ങളുടെ പോര് ബോധപൂർവമാണെന്നാണ് സൂചന. കെ സുധാകരന് പിന്നാലെ കെസിയെ പിന്തുണച്ച് നേതാക്കൾ കൂട്ടത്തോടെ ഇറങ്ങിയത് കൃത്യമായ ലക്ഷ്യത്തോടെയെന്നാണ് വിലയിരുത്തൽ. എംപിമാരുടെ പിന്തുണ ഉറപ്പാക്കാനും ഘടകകക്ഷികളെ ചേർത്ത് നിർത്താനും ശ്രമം നടന്നുവരികയാണ്. കെസിയെ ഉയർത്തിക്കാട്ടുന്നതിനെതിരെയുള്ള വിഡി സതീശൻ പക്ഷ നീക്കങ്ങളും ആസൂത്രിതമാണ്. അതേസമയം, മുഖ്യമന്ത്രി തർക്കങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.