ഇഡിക്കെതിരായ ആക്രമണത്തിൽ രണ്ടുപേരെ കൂടി പൊലീസ് പിടികൂടി. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദശി അനിൽ എന്നിവരെ ആണ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. ഇന്നലെ അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകരെ റിമാൻഡ് ചെയ്യും.
തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരായ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ രണ്ടുപേർ കൂടി പിടിയിൽ. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി. ബുധനാഴ്ച രാത്രിയോടെ അഞ്ചുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ 40 സ്ഥലത്ത് പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു.
അക്രമത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലർമാരായ ഐ പി ബിനു, ആറ്റുകാൽ ഉണ്ണി എന്നിവർ ഉൾപ്പെടെ ഉള്ള മറ്റ് പ്രതികൾ ഒളിവിലാണ്. ഇവരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. നിലവിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവർത്തകർക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും. പൊലീസിനെ ആക്രമിച്ചതിനാണ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുക. അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും.
അതേസമയം പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വിലയിരുത്തൽ. ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇഡി ഡയറക്ടർ രണ്ടു മന്ത്രാലയങ്ങൾക്കും റിപ്പോർട്ട് നൽകി.
അതിനിടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഐക്യദാർഢ്യം അറിയിച്ച് ഇന്നും സിപിഎം പ്രകടനത്തിന് സാധ്യതയുണ്ട്. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടകവീട്ടിലാണ് പിണറായി വിജയൻ തുടരുന്നത്. വീടിന് മുന്നിലായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിണറായി വിജയന് ഐക്യദാർഢ്യം അറിയിച്ച് ഫ്ലക്സ് ഉയർത്തിയിട്ടുണ്ട്. "ഇതിലും വലിയ വേട്ടയാടലുകൾ കണ്ടതാണ്..." എന്ന വാചകത്തോടെ ആണ് പിണറായി വിജയൻ്റെ ചിത്രത്തോടുകൂടിയ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.


