വേട്ടയാടാൻ പുലി, ജീവനും കൊണ്ടോടി പന്നികൾ: ഒടുവിൽ നാല് പേരും പൊട്ടക്കിണറ്റിൽ
മേപ്പാടി ആദിവാസിവാസി കോളനിക്ക് സമീപത്തെ സുരേന്ദ്രൻ എന്ന സ്വകാര്യവ്യക്തിയുടെ കിണറ്റിലാണ്
പുലിയും കാട്ടുപന്നികകളും പെട്ടത്
പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് ഒരു പുലിയും 3 കാട്ടുപന്നികളും കിണറ്റിൽ വീണു. മേപ്പാടി ആദിവാസി കോളനിക്ക് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുലിയും കാട്ടുപന്നികളും അകപ്പെട്ടത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയേയും പന്നികളെയും കരക്ക് കയറ്റി.
മേപ്പാടി ആദിവാസിവാസി കോളനിക്ക് സമീപത്തെ സുരേന്ദ്രൻ എന്ന സ്വകാര്യവ്യക്തിയുടെ കിണറ്റിലാണ് പുലിയും കാട്ടുപന്നികകളും പെട്ടത്. രാവിലെ വിറകെടുക്കാൻ പോയ ആദിവാസികളാണ് വന്യജീവികളെ ആദ്യം കിണറ്റിൽ കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കോണി ഉപയോഗിച്ച് പുലിയെ കെണിയിൽപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ കോണിയിലൂടെ അള്ളി പിടിച്ച് കയറിയ പുലി കിണറ്റിൽ നിന്നിറങ്ങി കാട്ടിലേക്ക് ഓടി മറഞ്ഞു. ഏറെ പണിപ്പെട്ട് മൂന്ന് കാട്ടുപന്നികളെയും പിടികൂടി പുറത്തേക്ക് എത്തിച്ചെങ്കിലും ഒരു ഒരു പന്നി അതിനോടകം ചത്തിരുന്നു.
തീറ്റ തേടി കാടിറങ്ങിയ പുലി പന്നി കൂട്ടത്തെ തുരത്തുന്നതിനിടെ കിണറ്റിൽ വീണതാവാമെന്നാണ് വനം വകുപ്പിൻ്റെ നിഗമനം. . അതേസമയം പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.