കോഴിക്കോട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിലേക്ക്. എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്.
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ ഭരണം എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാൻ യുഡിഎഫിന്‍റെ വാശിയേറിയ പോരാട്ടം. കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ ലീഡ് നില മാറി മറിയുകയാണ്. നിലവിൽ എൽഡിഎഫ് 28 സീറ്റിലും യുഡിഎഫ് 28 സീറ്റിലുമാണ് ലീഡ് നിലവിൽ ചെയ്യുന്നത്. ഒരു സീറ്റിൽ സ്വതന്ത്രനും മുന്നിട്ട് നിൽക്കുകയാണ്. ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവിൽ കോഴിക്കോട് കോര്‍പ്പറേഷനിൽ ആരായിരിക്കും ജയിക്കുകയെന്ന ആകാംക്ഷയാണ് ഉയരുന്നത്. എൽഡിഎഫിന്‍റെ കോട്ട തകര്‍ത്തുകൊണ്ടാണ് കോഴിക്കോട് യുഡിഎഫിന്‍റെ പടയോട്ടം. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം മുതൽ എൽഡിഎഫും യുഡിഎഫും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. കോഴിക്കോട് കോര്‍പ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് യുഡിഎഫ് വലിയ പ്രചാരണമാണ് നടത്തിയിരുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലെ എൽഡിഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി സിപി മുസാഫര്‍ അഹമ്മദ് തോറ്റു. മീഞ്ചന്ത വാര്‍ഡില്‍ നിന്നാണ് മുസാഫര്‍ അഹമ്മദ് തോറ്റത്. കോഴിക്കോട് കോര്‍പ്പറേഷനിലും തിരുവനന്തപുരം കോര്‍പ്പറേഷനിലുമടക്കം കനത്ത തിരിച്ചടിയാണ് എൽഡിഫിന്.കോഴിക്കോട് കോർപ്പറേഷനിൽ കോട്ടൂളി , മെഡിക്കൽ കോളേജ് സൗത്ത്, ചേവായൂര്, കോവൂർ, നെല്ലിക്കോട്, കുടിൽത്തോട് തുടങ്ങിയ വാര്‍ഡുകളിലെ വോട്ടെണ്ണലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.



