ആനവിരട്ടിയിലെ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ; ആശങ്കയിൽ അമ്പതോളം കുടുംബങ്ങൾ
ആനവിരട്ടി വില്ലേജിലെ 226 ഏക്കർ ഭൂമിയാണ് ഇന്നലെ റെവന്യൂ വകുപ്പ് ഒഴിപ്പിച്ചത്.

ഇടുക്കി: ആനവിരട്ടിയിലെ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. 30 വർഷമായി താമസിക്കുന്നവരുടെ വീടും ഒഴിപ്പിക്കലിൽ ഉൾപ്പെട്ടെന്നാണ് പരാതി. 50 ഓളം കുടുംബങ്ങളാണ് ആശങ്കയിലായിരിക്കുന്നത്. സർക്കാർ ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ആനവിരട്ടി വില്ലേജിലെ 226 ഏക്കർ ഭൂമിയാണ് ഇന്നലെ റെവന്യൂ വകുപ്പ് ഒഴിപ്പിച്ചത്.
ആനവിരട്ടി വില്ലേജിൽ 224.21 ഏക്കർ ഭൂമിയാണ് സർക്കാർ തിരിച്ച് പിടിച്ചത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി സർക്കാര്‍ ഭൂമിയെന്ന് വിധിച്ചതിനെതിരെ ഉടമകളായ വർക്കി മാത്യുവും സംഘവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീല്‍ പരിഗണിച്ച കോടതി വാദം കേട്ട ശേഷം ഒക്ടോബര്‍ 6 ന് തള്ളി. ഇതുമായി ബന്ധപെട്ട മുഴുവന്‍ അപ്പിലുകളും തള്ളി കൊണ്ട് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇതേ തുടർന്നാണ് ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇതിലെ കെട്ടിടവും അനുബന്ധ ഭൂമിയും സീല്‍ വെച്ച് സര്‍ക്കാർ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചത്. ആനവിരട്ടി വില്ലേജിലെ റീസർവ്വേ ബ്ലോക്ക് 12 ൽ സർവ്വ 12, 13, 14, 15, 16 എന്നിവയിൽപ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്.
ഇടുക്കിയിലെ ഉടുമ്പൻചോല, ദേവികുളം എന്നീ താലൂക്കുകളിലായി 229.76 ഏക്കർ കയ്യേറ്റ ഭൂമിയും റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. ഒഴിപ്പിക്കൽ നടപടികൾ സംബന്ധിച്ച് ദൗത്യ സംഘത്തലവനായ ജില്ല കളക്ടർ കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും. മൂന്നാർ കേസുകൾ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് 24 – ന് ജില്ല കളക്ടറോട് ഓൺലൈനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കയ്യേറ്റമൊഴിപ്പിക്കൽ തുടരാനാണ് ദൗത്യ സംഘത്തിൻറെ തീരുമാനം. നിയമപരമായ നടപടികളെല്ലാേ പൂർത്തിയാക്കിയ ശേഷമായിരിക്കും ഭൂമി ഏറ്റെടുക്കുക. ഇതിനുള്ള നടപടികളാണ് വരും ദിവസങ്ങളിൽ നടക്കുക.
അതേസമയം വൻകിട കയ്യേറ്റക്കാരെ ഒഴിവാക്കി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നത് മാത്രം തുടർന്നാൽ സമരം ശക്തമാക്കാൻ ചിന്നക്കനാൽ ഭൂസംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി വില്ലേജ് ഓഫീസ് ഉപരോധം നടത്താൻ അനുമതി തേടി സമരക്കാർ അപേക്ഷ നൽകും. ഇന്നലെ വൈകിട്ട് സിങ്കുകണ്ടത്ത് പ്രതിഷേധക്കാർ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു.
വിഎസിന്‍റെ മൂന്നാര്‍ ഓപ്പറേഷന്‍; അട്ടിമറിച്ചത് സിപിഐയും സിപിഎമ്മും സംയുക്തമായെന്ന് കെ സുരേഷ് കുമാര്‍