ലോക്ക് ഡൗൺ മറവിൽ അനധികൃത പാറമട വീണ്ടും തുറന്ന് പ്രവർത്തിക്കാൻ നീക്കം
അധികൃതരും നാട്ടുകാരും കൊവിഡെന്ന മഹാമാരിയെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കെയാണ് ജില്ലാ ഭരണകൂടം പൂട്ടി സീലുവച്ച ഇടുക്കി ഇരുകുട്ടിയിലെ പാറമട തുറക്കാനുള്ള രഹസ്യനീക്കങ്ങൾ.
ഇടുക്കി: ജില്ലാ ഭരണകൂടം പൂട്ടി സീലുവച്ച ഇടുക്കി ഇരുകുട്ടിയിലെ അനധികൃത പാറമട വീണ്ടും തുറന്ന് പ്രവർത്തിക്കാൻ നീക്കം. സമാന്തര ഗേറ്റ് സ്ഥാപിച്ച് ഹിറ്റാച്ചിയടക്കമുള്ള യന്ത്രങ്ങൾ ക്വാറിക്കകത്ത് കയറ്റി. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി പ്രവർത്തിച്ചിരുന്ന ഇരുകുട്ടിയിലെ ക്വാറി ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് ജില്ലാ കളക്ടർ അടച്ചുപൂട്ടി സീൽ വച്ചത്. അധികൃതരും നാട്ടുകാരും കൊവിഡെന്ന മഹാമാരിയെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കെയാണ് പാറമട തുറക്കാനുള്ള രഹസ്യനീക്കങ്ങൾ.
സർക്കാർ അംഗീകാരമുള്ള പാറമടകൾക്ക് പ്രവർത്തിക്കാമെന്ന ഉത്തരവാണ് ഇതിന് മറയാക്കുന്നത്. എന്നാൽ കുഴിക്കാട്ടിൽ ഗ്രാനൈറ്റ്സിന്റെ വിലക്ക് നീക്കിയിട്ടില്ലെന്നാണ് തഹസിൽദാരും ജിയോളജി വകുപ്പും പറയുന്നത്. പാറമട തുറക്കാനുള്ള നീക്കത്തിന് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
Also Read: ഇടുക്കിയിലെ അനധികൃത ക്വാറി അടച്ചുപൂട്ടാൻ ഉത്തരവ്; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്