മദ്യപിച്ച്  വാഹനം ഓടിക്കുന്നവരെയും കുട്ടികളെ കുത്തിനിറച്ച് സവാരി നടത്തുന്ന വാഹനങ്ങളും കണ്ടെത്തി കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ നിര്‍ദ്ദേശം.

തിരുവനന്തപുരം: അപകടങ്ങളൊഴിവാക്കാൻ സ്കൂൾ വാഹനങ്ങളുടെ മുൻകൂർ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. സ്കൂൾ തുറക്കുന്നതിനു മുമ്പ് വാഹനങ്ങൾ പരിശോധനക്ക് ഹാജരാക്കി സുരക്ഷാ സ്റ്റിക്കർ നേടിയിരിക്കണമെന്നാണ് ഉടമകൾക്ക് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദ്ദേശം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്കൂളുകൾ തുറക്കാൻ ഒരാഴ്ച മാത്രം ശേഷിച്ചിരിക്കെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധനാ നടപടികൾ ശക്തമാക്കിയത്. യന്ത്ര ഭാഗങ്ങളുടെ പ്രവർത്തന ക്ഷമതക്കൊപ്പം കുട്ടികളുടെ സുരക്ഷിത യാത്രക്കുളള സൗകര്യങ്ങളുമാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. നികുതിയും ഇൻഷുറൻസുമടങ്ങുന്ന രേഖകൾക്കൊപ്പം വാഹനങ്ങൾ എവിടെ എന്നറിയാനുളള ജിപിഎസ് സംവിധാനവും ഈ വർഷം മുതൽ നിർബ്ബന്ധമാണ്.

സ്കൂൾ അധികൃതരും പിടിഎയുമൊക്കെയായ് സഹകരിച്ചുളള മുൻ വർഷത്തെ കർശന പരിശോധനകൾ അപകടങ്ങളൊഴിവാക്കിയതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വാഹനങ്ങളുടെ നിലവാരത്തിനൊപ്പം മികച്ച ഡ്രൈവർമാരെ നിയമിക്കുന്നതിൽ സ്കൂളധികൃതർ ജാഗ്രത പുലർത്തേണ്ടതും കുട്ടികളുടെ സുരക്ഷക്കാവശ്യമാണെന്ന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ പറയുന്നു.