മന്ത്രി ഇടപെട്ടത് കൊണ്ട് മാത്രമാണ് കെ ടി അദീബിന് നിയമനം കിട്ടിയത്. ജലീലിന്റേത് സത്യപ്രതിജ്ഞ ലംഘനമാണ് എന്നാണ് ലോകായുക്ത ഉത്തരവില്‍ പറയുന്നത്. 

തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിന്റെ പൂർണരൂപം പുറത്ത്. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ. മന്ത്രി ഇടപെട്ടത് കൊണ്ട് മാത്രമാണ് കെ ടി അദീബിന് നിയമനം കിട്ടിയതെന്ന് ഉത്തരവില്‍ പറയുന്നു. വിധിയുടെ പൂർണ്ണ രൂപം ഇന്ന് ലോകായുക്ത മുഖ്യമന്ത്രിക്ക് കൈമാറും.

യോഗ്യതയിൽ മന്ത്രി ഇടപെട്ട് മാറ്റം വരുത്തിയില്ലായിരുന്നെങ്കിൽ കെ ടി അദീബിന് നിയമനം കിട്ടില്ലായിരുന്നു. യോഗ്യത മാറ്റിയില്ലായിരുന്നെങ്കിൽ അദീബിന് അപേക്ഷ നൽകാൻ പോലും കഴിയില്ലായിരുന്നു. ഉദ്യോഗസ്ഥർ നിയമനം എതിർത്തിട്ടും മന്ത്രി ഉത്തരവിടാൻ നിർദേശിച്ചു. ജലീലിന്റേത് സത്യപ്രതിജ്ഞ ലംഘനമാണെന്നാണ് ഉത്തരവില്‍ പറയുന്നത്. സമാന കേസിൽ ഹൈക്കോടതി പരാമർശങ്ങൾ നടത്തിയില്ല എന്നും ലോകായുക്ത നിരീക്ഷിക്കുന്നു. പി കെ ഫിറോസ് പരാതി പിൻവലിച്ചപ്പോൾ ഹൈക്കോടതി ഒരു നിരീക്ഷണവും നടത്തിയില്ല. ഹൈക്കോടതി പരാതി തള്ളി എന്നായിരുന്നു ജലീലിന്റെ വാദം. 

Also Read: അദീബിന്‍റെ നിയമനം; യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു, രേഖകൾ പുറത്ത്

അതേസമയം, ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിലെ നടപടികൾ പൂർത്തിയാകും വരെ ലോകായുക്ത ഉത്തരവിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഹർജി അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും. 

Also Read: 'ലോകായുക്ത ഉത്തരവ് റദ്ദാക്കണം', ജലീന്റെ ഹർജി ഹൈക്കോടതിയിൽ, നാളെ പരിഗണിക്കും