ഇൻ്റര്‍വ്യൂവിന് മുമ്പ് നിനിതയെ അയോഗ്യയാക്കാൻ ശ്രമമുണ്ടായി എന്ന് ആരോപിച്ച രാജേഷ്, പിൻവാങ്ങാൻ സമ്മർദ്ദം ചെലുത്തിയ കത്ത് പുറത്തുവിടുമെന്നും പറഞ്ഞു. 

തിരുവനന്തപുരം: ഭാര്യ നിനിതയുടെ നിയമനം രാഷ്ട്രീയവത്കരിച്ചെന്ന് എം ബി രാജേഷ്. മൂന്ന് പേരുടെ വ്യക്തി താത്പര്യത്തിലുണ്ടായ വിഷയമാണിത്. വ്യക്തിതാത്പര്യം സംരക്ഷിക്കാൻ വിഷയ വിദഗ്ധരായ മൂന്ന് പേരും ഉപജാപം നടത്തിയെന്ന് എം ബി രാജേഷ് ആരോപിച്ചു. പരാതി ഉദ്യോഗാർഥിക്ക് അയച്ചുനൽകിയത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. മൂന്ന് തലത്തില്‍ ഉപജാപം നടന്നുവെന്നും നിനിതയോട് പിന്‍വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും എം ബി രാജേഷ് പറയുന്നു.

ഇൻ്റര്‍വ്യൂവിന് മുമ്പ് നിനിതയെ അയോഗ്യയാക്കാൻ ശ്രമമുണ്ടായി എന്ന് ആരോപിച്ച രാജേഷ്, പിൻ വാങ്ങാൻ സമ്മർദ്ദം ചെലുത്തിയ കത്ത് പുറത്തുവിടുമെന്നും പറഞ്ഞു. 31 ന് രാത്രി നിനിതയ്ക്ക് മൂന്നാമതൊരാൾവഴി കത്ത് എത്തിച്ചു. എന്തു തീരുമാനിച്ചു എന്ന് ഇടനിലക്കാരനായ ഒരാൾ അന്വേഷിക്കുന്നുവെന്നും രാജേഷ് ആരോപിച്ചു. എന്നെയും എൻ്റെ സുഹൃത്തിനെയും ഇടനിലക്കാന്‍ വിളിച്ചു. പരാതി എന്തിനാണ് ഉദ്യോഗാർത്ഥിക്ക് എത്തിച്ചതെന്നും രാജേഷ് ചോദിച്ചു. ആദ്യം ജോലിക്ക് പ്രവേശിക്കാന്‍ ആലോചിച്ചിരുന്നില്ല, പിന്നീട് ഭീഷണി വന്ന സാഹചര്യത്തിലാണ് ജോയിൻ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സ്ഥാപിത താല്‍പര്യമില്ലെന്ന് വിഷയ വിദഗ്ധര്‍ തെളിയിക്കണം. കൂടിയാലോചന നടത്തിയെന്ന് അംഗങ്ങള്‍ തന്നെ സമ്മതിച്ചു. ഒരാള്‍ക്ക് മാര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചെന്ന് സമ്മതിച്ചു. വേണ്ടപ്പെട്ട ഒരാള്‍ക്ക് ജോലി കിട്ടാനാണ് ഇടപെടല്‍. ഭാഷാവിദഗ്ധരിലെ ഒരാളാണ് കൂടിയാലോചനക്ക് നേതൃത്വം കൊടുത്തതെന്നും രാജേഷ് ആരോപിച്ചു.