എം എം വർഗീസ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി; ടി ശശിധരൻ വീണ്ടും ജില്ലാ കമ്മിറ്റിയിൽ
മുൻ എം എൽ എ ബാബു എം പാലിശ്ശേരിയെ ഒഴിവാക്കുകയും ആര്‍എസ് എസ് പ്രവര്ത്തകൻ്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട എം ബാലാജിയെ കമ്മിറ്റിയിൽ ഉള്‍പ്പെടുത്തുകയും ചെയ്തു.
തൃശൂർ: സിപിഎം (CPM) തൃശൂർ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എം എം വർഗീസ് ജില്ലാ സെക്രട്ടറിയായി തുടരും. നേരത്തെ തരംതാഴ്ത്തിയ മുൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി ശശിധരനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. വിഭാഗീയതയുടെ പേരിൽ നടപടി നേരിട്ടയാളാണ് ടി ശശിധരൻ. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുൻ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മടങ്ങിവരവ്. അതേസമയം, മുൻ എം എൽ എ ബാബു എം പാലിശ്ശേരിയെ ഒഴിവാക്കുകയും ആര്‍എസ് എസ് പ്രവര്ത്തകൻ്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട എം ബാലാജിയെ കമ്മിറ്റിയിൽ ഉള്‍പ്പെടുത്തുകയും ചെയ്തു.
44 അംഗ ജില്ലാ കമ്മിറ്റിയില്‍ നാല് വനിതകളാണുള്ളത്. 12 പേര്‍ പുതുമുഖങ്ങളാണ്. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം വി.പി. ശരത് പ്രസാദ്, മഹിളാ അസോസിയേഷൻ ജില്ല സെക്രട്ടറി ഉഷ പ്രഭുകുമാർ, എം.കെ. പ്രഭാകരൻ, ഏരിയ സെക്രട്ടറിമാരായ എ.എസ്. ദിനകരൻ, എം.എ. ഹാരിസ് ബാബു, കെ.എസ്. അശോകൻ, സി.കെ. വിജയൻ, കെ. രവീന്ദ്രൻ, എം.എൻ. സത്യൻ, കെ.കെ. മുരളീധരൻ എന്നിവർ പുതിയ കമ്മിറ്റിയിലുണ്ട്. എം.എം വർഗീസ്, യു.പി. ജോസഫ്, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രൻ, കെ.വി. അബ്ദുൾ ഖാദർ, സേവ്യർ ചിറ്റിലപ്പിള്ളി, പി.കെ. ഡേവീസ്, പി.കെ. ഷാജൻ, കെ.വി. നഫീസ, ടി.കെ. വാസു, പി.കെ. ചന്ദ്രശേഖരൻ എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റിൽ വനിത പ്രാതിനിധ്യം ഇതാദ്യമാണ്.
രണ്ട് നാൾ നീണ്ട സിപിഎം തൃശൂർ ജില്ല സമ്മേളനം സമാപിച്ചു. രാവിലെ നടന്ന ചർച്ചയിൽ ഗുരുവായൂർ ദേവസ്വം ചെയർമാനെതിെരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ചെയർമാൻ തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ചാവക്കാട് ഏരിയ കമ്മിറ്റി വിമർശനം ഉന്നയിച്ചു. പ്രവർത്തന റിപ്പോർട്ടിൽ ജില്ലാ സെക്രട്ടറി മറുപടി നൽകി.