പ്രവാസി യുവതിയുടെ മരണം ക്രൂരമര്‍ദ്ദനമേറ്റെന്ന് ബന്ധുക്കള്‍, മര്‍ദ്ദനമേറ്റതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്
മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് മുമ്പ് കരയുന്ന വോയ്സ് സന്ദേശവും മർദ്ദനം ഏറ്റ ഫോട്ടോയും അഫീല അയച്ചിരുന്നെന്ന് സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മലപ്പുറം: മലപ്പുറം സ്വദേശിയായ യുവതി അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. തിരുനാവായ സ്വദേശി അഫീലയാണ് മരിച്ചത്. ഭർതൃപീഡനത്തെ തുടർന്നാണ് അഫീല മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മര്‍ദനമേറ്റ ഫോട്ടോകള്‍ അഫീല സഹോദരിക്ക് അയച്ചിരുന്നു.അബുദാബിയിലെ ആശുപത്രിയില്‍ വച്ച് അഫീല മരിച്ചെന്ന വിവരം കഴിഞ്ഞ മാസം 11 നാണ് ബന്ധുക്കള്‍ അറിയുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും.
മരണത്തിന് രണ്ട് ദിവസം മുമ്പ് മര്‍ദനമേറ്റ ഫോട്ടോകള്‍ അഫീല അയച്ചു തന്നിരുന്നെന്ന് സഹോദരി സെഫീല പറയുന്നു. ഖത്തറിലായിരുന്ന സെഫീല സഹോദരിയെ തിരിച്ചു വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. നേരത്തെയും ഭര്‍ത്താവ് റാസിഖില്‍ നിന്നും വീട്ടുകാരില്‍ നിന്നും അഫീലയ്ക്ക് പീഡനം ഏറ്റിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. കുറ്റിപ്പുറം പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അബുദാബി പൊലീസിലും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് അഫീല അബുദാബിയിലേക്ക് പോയത്. നാലു വയസുള്ള കുട്ടിയുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന് ഇന്ന് മുതൽ നിരോധനം, ലംഘിച്ചാൽ ശിക്ഷ കടുപ്പം
ദില്ലി: രാജ്യത്ത് ഇന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം. മിഠായി, ബലൂൺ പോലുള്ള സാധനങ്ങളിലുള്ള പ്ലാസ്റ്റിക് കോലുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റ്, പിവിസി ബാനറുകൾ, പോളിസ്ട്രിന്‍ അലങ്കാര വസ്തുക്കൾ എന്നിവയ്ക്കാണ് നിരോധനം. നിരോധിച്ച സാധനങ്ങൾ ഉപയോഗിച്ചാൽ വ്യക്തികൾക്കും വീടുകൾക്കും പിഴ അഞ്ഞൂറ് രൂപയും സ്ഥാപനങ്ങൾക്ക് 5000 രൂപയുമാണ്. പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം 5 വർഷം തടവോ 1 ലക്ഷം രൂപ പിഴയോ ശിക്ഷയായി ലഭിക്കാം. ഇത്തരം വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളുടെയും അനുമതി റദ്ദാക്കും.നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും തടയാൻ പ്രത്യേക കണ്ട്രോൾ റൂമുകളും, എൻഫോഴ്സമെൻറ് സ്ക്വാഡുകളും രൂപീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചിരുന്നു.