11:47 PM (IST) Sep 13

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2 ദിവസം അവധി

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) നാളെയും മറ്റന്നാളും (14.09.2023 &15.09.2023 തീയ്യതികളിൽ) അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല. Read More:

11:12 PM (IST) Sep 13

നിപ കോഴിക്കോട്, വയനാട് ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ

നിപ വൈറസിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട്. കൂടുതൽ പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് നിർത്തി വെക്കാൻ നിർദേശമുണ്ട്. അതുപോലെ തന്നെ ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങി പരിപാടികളില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കണം. ഇവ ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കണം. Read More....

09:57 PM (IST) Sep 13

നിപ ജാ​ഗ്രതയിൽ കോഴിക്കോട് കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ

നിപ ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലെ 11 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവളളൂർ, കായക്കൊടി, ചങ്ങരോത്ത്, പുറമേരി എന്നീ പഞ്ചായത്തുകളാണ് ഏറ്റവുമൊടുവിൽ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. 7 പഞ്ചായത്തുകൾക്ക് പുറമയാണിത്. Read More: 

09:28 PM (IST) Sep 13

കോഴിക്കോട് ഒരാൾക്ക് കൂടി നിപ

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആക്റ്റീവ് കേസുകൾ 3 ആയി. Reas More.. 

08:49 PM (IST) Sep 13

3 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ അനന്ത്നാഗിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. കരസേനയിലെ കേണലും മേജറുമാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. ജമ്മുകശ്മീര്‍ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടന്‍റിനും വീരമൃത്യു. അനന്തനാഗിലെ കോകെർനാഗിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. 19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ കമാന്‍റിങ് ഓഫീസറാണ് വീരമൃത്യു വരിച്ച കേണല്‍.

08:42 PM (IST) Sep 13

നിപ ജാ​ഗ്രത: ജില്ലയിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് മന്ത്രി

നിപ ബാധയിൽ കൂടുതൽ ജാ​ഗ്രതാ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. കോഴിക്കോട് ജില്ലയിൽ 24ാം തീയതി വരെ വലിയ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സമ്പർക്കപ്പട്ടികയിൽ ആകെ 706 പേരാണുള്ളത്. 11 സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ 13 പേർ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. 

06:21 PM (IST) Sep 13

മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം

മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം. മഞ്ചേരിയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലാണ്. നിപ ബാധിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. Read More

05:20 PM (IST) Sep 13

മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പും പുറത്ത്

കോഴിക്കോട് ആയഞ്ചേരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഈ മാസം അഞ്ചിനാണ് ഇയാള്‍ക്ക് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആറിനും എഴിനും ബന്ധുവീടുകളിൽ പോയി. Read More

02:47 PM (IST) Sep 13

കേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനങ്ങൾക്കും. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനം.

02:46 PM (IST) Sep 13

കടമക്കുടിയിലെ കൂട്ട ആത്മഹത്യ; കാരണം ഓൺലൈന്‍ ലോൺ?

കടമക്കുടിയിൽ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്തിന് കാരണം ഓൺലൈൻ ലോണെന്ന് സംശയം. മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽപ്പെട്ടെന്നാണ് സൂചന. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു. ഓൺലൈൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. Read More

02:39 PM (IST) Sep 13

നന്ദകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാനില്ല, ഞങ്ങൾ ആരാണെന്ന് ‍ജനങ്ങൾക്കറിയാം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ താഴെയിറക്കാൻ രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ ആഗ്രഹിച്ചുവെന്ന ദല്ലാൾ നന്ദകുമാറിൻ്റെ പരാമർശത്തിൽ പ്രതികരണത്തിനില്ലെന്ന് കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നത്തിനിടക്ക് നിസ്സാര കാര്യം പറയാൻ ഉദ്ദേശിക്കുന്നില്ല. ആരോപണങ്ങൾക്ക് മറുപടി പറയാനില്ല. ഞങ്ങൾ എന്താണെന്ന് ജനങ്ങൾക്കറിയാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദല്ലാൾ നന്തകുമാറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തിരുവഞ്ചൂരിൻ്റെ വാർത്താസമ്മേളനം. 

02:39 PM (IST) Sep 13

സാമ്പത്തിക പ്രതിസന്ധി; സ്ഥിതി വഷളാക്കിയത് ധൂർത്തും കെടുകാര്യസ്ഥതയുമെന്ന് പ്രതിപക്ഷം, നിയമസഭയില്‍ ചര്‍ച്ച

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള അടിയന്തര പ്രമേയം ചർച്ച ചെയ്ത് നിയമസഭ. സ്ഥിതി വഷളാക്കിയത് സര്‍ക്കാരിന്‍റെ ധൂർത്തും കെടുകാര്യസ്ഥതയുമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷത്തില്‍ നിന്ന് റോജി എം ജോൺ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രത്തിൽ പറയാനുള്ളത് അവിടെ പറയു എന്ന സ്ഥിരം ക്യാപ്സ്യൂൾ ഇറക്കരുത്, പ്രശ്ന പരിഹാരത്തിന് സംസ്ഥാന സർക്കാരിന് എന്ത് ചെയ്യാനുണ്ടെന്നായിരുന്നു റോജി എം ജോണിന്റെ ചോദ്യം.

02:38 PM (IST) Sep 13

'പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ല; താരതമ്യേന റിസ്ക് കുറവാണ്': കെകെ ശൈലജ

നിപ പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ലെന്ന് മുൻ ആരോ​ഗ്യമന്ത്രിയും എംഎൽഎയുമായ കെകെ ശൈലജ. താരതമ്യേന റിസ്ക് കുറവാണ്. ഇപ്പോൾ പ്രോടോകോളുണ്ട്. കേന്ദ്ര അംഗീകാരം കിട്ടിയാൽ മാത്രമേ നിപ ഫല പ്രഖ്യാപനം കേരളത്തിൽ നിന്ന് നടത്താനാകൂ. നിലവിൽ പ്രഖ്യാപനം വരേണ്ടത് പൂനെയിൽ നിന്നാണെന്നും കെകെ ശൈലജ പറഞ്ഞു. നിപ വീണ്ടും ഉടലെടുത്ത സാഹചര്യത്തിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെകെ ശൈലജ. ‌

02:37 PM (IST) Sep 13

നിപ ബാധ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട്ടിൽ പരിശോധന

കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് വിവരം. 

02:37 PM (IST) Sep 13

രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗലക്ഷണം; മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ്പ് തയ്യാറായി

കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. അതേസമയം, മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്‌‍ക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്.

12:28 PM (IST) Sep 13

ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കേസിൽ വാദം പൂർത്തിയായിരുന്നു. കേസിൽ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി കേസിൽ റിമാന്റിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കോടതിയിൽ മുദ്രാവാക്യം വിളിച്ചതിനാൽ ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പകരം ഓൺലൈനായാണ് കോടതി കേസ് പരിഗണിച്ചത്. 

12:24 PM (IST) Sep 13

ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തത് ശരണ്യ മനോജ്: ഫെനി ബാലകൃഷ്ണൻ

സോളാർ കേസിലെ പരാതിക്കാരി കത്ത് എഴുതിയിട്ടില്ലെന്ന് അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ. പരാതിക്കാരി പത്തനംതിട്ട ജയിലിൽ നിന്നും കോടതിയിൽ നൽകാൻ നൽകിയ ഒരു ഡ്രാഫ്റ്റാണ്. ആ ഡ്രാഫ്റ്റുമായി പുറത്തിറങ്ങിയപ്പോൾ ശരണ്യ മനോജ് ബാലകൃഷ്ണപിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഗണേഷ്കുമാറിൻ്റെ നിർദ്ദേശ പ്രകാരമാണ് പരാതിക്കാരി വാർത്താ സമ്മേളനം നടത്തിയത്. വഴി മധ്യേ ശരണ്യ മനോജാണ് ഉമ്മൻചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേർത്ത് തന്നത്. ശരണ്യ മനോജും പ്രദീപുമാണ് ഗൂഢാലോചനയിലെ മുഖ്യ കണ്ണി. ഇപി ജയരാജൻ, വെള്ളാപ്പള്ളി, സജി ചെറിയാൻ എന്നിവരും സമീപിച്ചിട്ടുണ്ട്. പരാതിക്കാരി ജയിലിൽ നിന്നും എഴുതിയ കത്തിൽ ഗണേഷ് പീഡിപ്പിച്ചതായി ഉണ്ടായിരുന്നു. പരാതി പറഞ്ഞ പ്രകാരമാണ് പ്രദീപിനൊപ്പം കാറിൽ പോയതെന്നും ഫെനി പറഞ്ഞു.

12:15 PM (IST) Sep 13

ചന്ദ്രബാബു നായിഡുവിന് താൽക്കാലികാശ്വാസം

ചന്ദ്രബാബു നായിഡുവിന് താത്കാലികാശ്വാസം. വിചാരണക്കോടതി നടപടികൾ അടുത്ത തിങ്കളാഴ്ച വരെ ആന്ധ്ര ഹൈക്കോടതി സ്റ്റേ ചെയ്തു. കൂടുതൽ അഴിമതിക്കേസുകളിൽ നായിഡുവിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് സിഐഡി വിഭാഗം വിചാരണക്കോടതിയെ സമീപിച്ചിരുന്നു. ജുഡീഷ്യൽ കസ്റ്റഡി മാറ്റി പൊലീസ് കസ്റ്റഡിയിൽ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിൽ അടുത്ത തിങ്കളാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. അഴിമതി നിരോധന നിയമം ചുമത്തിയത് നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതിയിൽ നായിഡുവിന് വേണ്ടി ഹാജരായ സിദ്ധാർഥ് ലുത്ര വാദിച്ചു. ഇതിൽ സിഐഡി വിഭാഗത്തോട് അടുത്ത തിങ്കളാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കോടതി നിർദേശിച്ചു. അറസ്റ്റ് സാധ്യതയുള്ള മൂന്ന് അഴിമതിക്കേസുകളിൽ മുൻകൂർ ജാമ്യാപേക്ഷയും ഇപ്പോൾ അറസ്റ്റിലായ സ്കിൽ ഡെവലെപ്മെന്‍റ് കോർപ്പറേഷൻ അഴിമതിക്കേസിൽ ജാമ്യവും തേടിയാണ് നായിഡു ഹൈക്കോടതിയെ സമീപിച്ചത്.

12:12 PM (IST) Sep 13

കോഴിക്കോട് ബസപകടം: 10 പേർക്ക് പരിക്ക്

കോഴിക്കോട് വടകര മുക്കാളിയിൽ ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസിന്റെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസുകളാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരിൽ കൂടുതലും കെഎസ്ആർടിസി ബസിലെ യാത്രക്കാരാണെന്നാണ് വിവരം.

12:10 PM (IST) Sep 13

ഇന്ത്യ മുന്നണി സീറ്റ് വിഭജന ചർച്ച നടക്കേണ്ടത് സംസ്ഥാന തലത്തിൽ: സിപിഐ

സീറ്റ് വിഭജനത്തിൽ സംസ്ഥാന തലത്തിലാണ് ധാരണയിലെത്തേണ്ടതെന്ന് ഇന്ത്യ മുന്നണി യോഗത്തിന് മുൻപ് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഏഷ്യാനെറ്റ് ന്യൂസിനോട്. ദേശീയ തലത്തിൽ ഫോർമുല സാധ്യമല്ല. പൊതുസ്ഥാനാർത്ഥിത്വം എന്ന തൃണമൂലിൻ്റെ നിലപാടിൽ ചർച്ച ചെയ്യാതെ മറുപടി പറയാനാവില്ല. സനാതൻ ധർമ്മ വിവാദം ബിജെപി ഉപയോഗിക്കുന്നത് ധ്രുവീകരണത്തിനാണ്. ബി ജെ പി സനാതന ധർമ്മത്തിൽ നിലപാട് വ്യക്തമാക്കട്ടെയെന്നും വിവാദം അനാവശ്യമെന്നും രാജ അഭിപ്രായപ്പെട്ടു.