'രഹസ്യ വിവരം' ലഭിച്ചെന്ന് ഭയപ്പെടുത്തി പണം തട്ടി; നര്‍ക്കോട്ടിക് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ പ്രതി അറസ്റ്റിൽ
തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയ കടയുടമ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തൃശൂര്‍ : നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ ആളെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പഴുവിൽ സ്വദേശി പണിക്കവീട്ടിൽ അക്ബറാണ് പിടിയിലായത്. പുത്തൂർ ചെറുകുന്നത്ത് കട നടത്തുന്ന ആളെയാണ് പ്രതി കബളിപ്പിച്ച് പണം തട്ടിയത്. നിരോധിത പുകയില ഉത്പന്നങ്ങള്‍ വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചെന്നും താന്‍ നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥനാണെന്നും പറഞ്ഞായിരുന്നു മൂവായിരം രൂപ തട്ടിയത്. തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയ കടയുടമ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അക്ബര്‍ കിഡ്‌നി തട്ടിപ്പു കേസിൽ ജയിലില്‍ കിടന്നിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു, പരിക്കേറ്റ 18 കുട്ടികൾ ആശുപത്രിയിൽ, ബസെത്തിയത് അമിത വേഗതയിലെന്ന് പൊലീസ്
വിദ്യാർത്ഥികളോട് സ്കൂളിന്റെ ക്രൂരത, വൈകിയെത്തിയവരെ പുറത്താക്കി ഗേറ്റ് പൂട്ടി, 25 ഓളം കുട്ടികൾ റോഡിൽ
അതേ സമയം, എറണാകുളം പെരുമ്പാവൂരിൽ തിയറ്റർ പരിസരത്ത് നിന്നും ഓട്ടോ മോഷ്ടിച്ച രണ്ട് പേർ പിടിയിലായി. ചേലാമറ്റം സ്വദേശികളായ ഫൈസൽ, പ്രശാന്ത് എന്നിവരാണ് പിടിയിലായത്. നഗരത്തിലെ തിയറ്ററിൽ സെക്കന്റ് ഷോ കാണാനെത്തിയ തണ്ടേക്കാട് സ്വദേശി ഉമ്മറിന്റെ ഓട്ടോറിക്ഷയാണ് ഇവർ മോഷ്ടിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവമുണ്ടായത്. തിയറ്ററിന് മുന്നിൽ റോഡരികിലാണ് ഉമ്മർ വാഹനം പാർക്ക് ചെയ്തിരുന്നത്. പ്രതികൾ ഓട്ടോയുമായി കടന്നു കളയുന്നത് സമീപത്തെ കടയിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. ഓട്ടോ റിക്ഷയും പിടിച്ചെടുത്തു.
കൂടുതൽ മോഷണം നടത്താൻ സഞ്ചാര സൗകര്യത്തിനായാണ് ഓട്ടോ മോഷ്ടിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. മോഷണം, കഞ്ചാവ് വിൽപന ഉൾപ്പടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ഫൈസൽ. രണ്ടു വർഷത്തോളം ജയിൽ ശിക്ഷയും ഇയാൾ അനുഭവിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ ഒരു മാസത്തിലേറെയായി വാഹന മോഷണം പതിവാണ്. ഇതിൽ ഇവർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.