മരിച്ച ഉമാ പ്രസന്നനൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്.

കൊല്ലം : കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. 
അറസ്റ്റിലായത് അഞ്ചൽ സ്വദേശിയായ നാസുവാണ്. 24 കാരനാണ് ഇയാൾ. എന്നാൽ അപസ്മാരം വന്നാണ് യുവതി മരിച്ചതെന്നാണ് നാസുവിന്റെ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉമാ പ്രസന്നനെയാണ് റെയിൽവേ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

മരിച്ച ഉമാ പ്രസന്നനൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്. ഇയാൾ നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കേരളാപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. 

അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്ന് ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ ഉമാ പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്ത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ കുടുംബം കുണ്ടറ പൊലീസിൽ പരാതിയും നൽകിയിരുന്നു. ലോട്ടറിയും സൗന്ദര്യ വര്‍ദ്ധക വസ്തുകളും വിൽക്കുന്നതായിരുന്നു ഉമയുടെ ജോലി. ബീച്ചിൽ നിന്നും കിട്ടിയ യുവതിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്.