വയനാട് തോൽപ്പട്ടി ചെക്പോസ്റ്റിന് സമീപം കർണാടക ഭാഗത്ത് നിന്ന് നടന്നുവരികയായിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം സംശയം തോന്നി തടഞ്ഞ് പരിശോധിച്ചപ്പോൾ വെടിയുണ്ടകൾ കണ്ടെത്തി. ഇയാളെ പിന്നീട് പൊലീസിന് കൈമാറി

മാനന്തവാടി: വയനാട് തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വെടിയുണ്ടകളുമായി യുവാവിനെ എക്സൈസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി ഉണ്ണികുളം പുനൂർ ഞാറപ്പൊയിൽ ഹൗസിൽ സുഹൈബ് (40) ആണ് പിടിയിലായത്. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. സുഹൈബിൻ്റെ പക്കൽ നിന്നും മുപ്പത് വെടിയുണ്ടകളാണ് എക്സൈസ് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരുനെല്ലി പൊലീസ് പ്രതിയെയും വെടിയുണ്ടകളും കസ്റ്റഡിയിലെടുത്തു. പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരിശോധന മറികടക്കാൻ നടന്നുവന്നു, എന്നിട്ടും പിടിയിൽ

കർണ്ണാടക ഭാഗത്ത് നിന്ന് നടന്നു വരികയായിരുന്ന സുഹൈബ്. കാൽനടയായി ആരും വരാത്ത വനമേഖലയിലൂടെ നടന്നുവന്നതാണ് എക്സൈസിന് സംശയം തോന്നാൻ കാരണം. ഇതോടെ സുഹൈബിനെ തടഞ്ഞുനിർത്തി പരിശോധന സംഘം ചോദ്യം ചെയ്യുകയായിരുന്നു. കുടുങ്ങുമെന്ന് ഉറപ്പായത്തോടെ തൻ്റെ കൈവശം വെടിയുണ്ടകൾ ഉണ്ടെന്ന് യുവാവ് അറിയിക്കുകയായിരുന്നു. ഇതോടെ യുവാവിനെ തടഞ്ഞ് വച്ച എക്സൈസ് സംഘം തിരുനെല്ലി പോലീസിനെ വിവരം അറിയിച്ചു. പോലിസ് സ്ഥലത്ത് എത്തി യുവാവിനെ ദേഹപരിശോധന നടത്തി. 30 വെടിയുണ്ടകളാണ് യുവാവ് കടത്തിക്കൊണ്ടുപോയിരുന്നത്. എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ കെ. ജോണി, എം.കെ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കെ. തോമസ് , പി.എൻ. ശശികുമാർ, ബി. സുധിപ്എന്നിവർ ഉണ്ടായിരുന്നു.