തിരുവനന്തപുരത്ത് യുവാവിന് ക്രൂര മർദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മദ്യപ സംഘം വാഹനം തടഞ്ഞ് നിർത്തി താക്കോൽ ഊരിയെടുത്ത ശേഷം മർദ്ദിക്കുകയായിരുന്നുവെന്നാണ് അനസ് പറയുന്നത്. മംഗലപുരം പൊലീസിൽ പരാതി കൊടുത്തിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും പരാതിയുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് (Trivandrum) യുവാവിന് ക്രൂര മർദ്ദനം (man beaten up). കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസിനാണ് മർദനമേറ്റത്, നിരവധി കേസുകളിൽ പ്രതിയായ കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് ആക്രമണം നടത്തിയത്. അനസിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം പോകവെ കണിയാപുരം മസ്താൻ മുക്ക് ജഗ്ഷനിൽ വച്ച് ബൈക്ക് തടഞ്ഞ് നിർത്തിയായിരുന്നു മർദനം. മദ്യപ സംഘം വാഹനം തടഞ്ഞ് നിർത്തി താക്കോൽ ഊരിയെടുത്ത ശേഷം മർദ്ദിക്കുകയായിരുന്നുവെന്നാണ് അനസ് പറയുന്നത്. മംഗലപുരം പൊലീസിൽ പരാതി കൊടുത്തിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും പരാതിയുണ്ട്.
യുവാവ് പരാതി നൽകാനെത്തിയപ്പോഴും കഠിനംകുളം - മംഗലാപുരം പൊലീസ് കൈയ്യൊഴിയുകയായിരുന്നു. സ്റ്റേഷൻ അതിർത്തി പറഞ്ഞാണ് പരിക്കേറ്റ യുവാവിനെ പൊലീസ് തിരിച്ചുവിട്ടത്. ഒടുവിൽ മംഗലാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.