മാനന്തവാടി അതിക്രമം: പ്രതികളെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി
പെൺകുട്ടിയുടെ അച്ഛനെതിരെയും കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ അച്ഛൻ പ്രതികളെ അങ്ങോട്ടുപോയി ആക്രമിക്കുകയായിരുന്നു എന്നും ഗഗാറിൻ ആരോപിച്ചു.
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ പെൺകുട്ടികളും പിതാവും സിപിഎം പ്രവർത്തകരുടെ അതിക്രമത്തിനിരയായ സംഭവത്തില്‍ പ്രതികളെ ന്യായീകരിച്ച് പാർട്ടി ജില്ലാ സെക്രട്ടറി പി ഗഗാറിൻ രംഗത്ത്. പെൺകുട്ടിയുടെ അച്ഛനെതിരെയും കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ അച്ഛൻ പ്രതികളെ അങ്ങോട്ടുപോയി ആക്രമിക്കുകയായിരുന്നു എന്നും ഗഗാറിൻ ആരോപിച്ചു.
പെൺകുട്ടികൾ ആദ്യമേ പരാതി നൽകുകയാണ് ചെയ്യേണ്ടിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് സിപിഎം വിരോധമുണ്ട്. തെറ്റ് ചെയ്തെന്ന് തെളിഞ്ഞാൽ പാർട്ടി പ്രതികളെ സംരക്ഷിക്കില്ലെന്നും ഗഗാറിൻ പറഞ്ഞു.
മാനന്തവാടി മുതിരേരിയില്‍ കുളിക്കടവില്‍വച്ച് സിപിഎം പ്രവർത്തകർ പെൺകുട്ടികളെ അധിക്ഷേപിക്കുകയും, ഇത് ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. വയനാട് മാനന്തവാടിക്കടുത്ത് മുതിരേരിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ മാനന്തവാടി പൊലീസ് അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു, പ്രതികളെല്ലാം ഒളിവിലാണ്. എന്നാല്‍, പ്രതികളെ സംരക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീടിനടുത്തെ പുഴയില്‍ കുളിക്കാനിറങ്ങിയ മകളെയും കൂട്ടുകാരിയെയും അപമാനിക്കുകയും മൊബൈലില്‍ ദൃശ്യങ്ങളെടുത്തതും ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു പിതാവിന് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇയാളെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലോക്ക് ഡൗണായതിനാല്‍ വീട്ടില്‍ വിശ്രമിക്കാനായിരുന്നു നിർദേശം.