കെ സുരേന്ദ്രനെതിരെ നല്‍കിയ റിവിഷന്‍ ഹർജി പിന്‍വലിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്.

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യംചെയ്ത് സർക്കാർ നൽകിയ പുനഃപരിശോധന ഹർജി പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കെ സുരേന്ദ്രനെതിരെ നല്‍കിയ റിവിഷന്‍ ഹർജി പിന്‍വലിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്. റിവിഷന്‍ ഹർജി പിന്‍വലിച്ചത് സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാരിന്‍റെ നീക്കം. പുനഃപരിശോധന ഹർജിയല്ല അപ്പീലാണ് നൽകേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പുനഃപരിശോധന ഹർജി പിൻവലിക്കാൻ അനുമതി തേടിയത്. 

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കോഴക്കേസിൽ സുരേന്ദ്രൻ അടക്കമുള്ള എല്ലാ പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ വിധി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിച്ചതോടെ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ച് നല്‍കിയ വിടുതല്‍ ഹര്‍ജിയാണ് ജില്ലാ സെഷന്‍സ് കോടതി അംഗീകരിച്ചത്.