മാധ്യമവിലക്കില്‍ വ്യാപക പ്രതിഷേധം; പ്രതികരണവുമായി പ്രമുഖര്‍
ജനാധിപത്യത്തിന്‍റെ ജീവവായുവായ മാധ്യമ സ്വാതന്ത്ര്യം തടയുന്നത് ഏകാധിപത്യത്തിലേക്കുള്ള വഴിയാണെന്ന അഭിപ്രായം ശക്തമാകുകയാണ്. മാധ്യമങ്ങള്‍ക്ക് നേരെയുള്ള ധിക്കാര നടപടിക്കെതിരെ നിരവധി പ്രമുഖരാണ് പ്രതികരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ മാധ്യമവിലക്കില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. സാമാന്യ നീതി പോലും നിഷേധിച്ചുകൊണ്ടാണ് വിലക്ക് അതിവേഗം നടപ്പാക്കിയത്. ജനാധിപത്യത്തിന്‍റെ ജീവവായുവായ മാധ്യമ സ്വാതന്ത്ര്യം തടയുന്നത് ഏകാധിപത്യത്തിലേക്കുള്ള വഴിയാണെന്ന അഭിപ്രായം ശക്തമാകുകയാണ്. മാധ്യമങ്ങള്‍ക്ക് നേരെയുള്ള ധിക്കാര നടപടിക്കെതിരെ നിരവധി പ്രമുഖരാണ് പ്രതികരിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസിനേർപ്പെടുത്തിയ വിലക്ക് കേന്ദ്ര സർക്കാരിന്‍റ കിരാത നടപടിയെന്നായിരുന്നു എഴുത്തുകാരൻ എം മുകുന്ദന്‍റെ പ്രതികരണം. രാഷട്രീയ അജണ്ടയുടെ ഭാഗമാണിത്. ജനാധിപത്യ ഇന്ത്യ ഒരു വീർപ്പ് മുട്ടലിലാണ് ഇപ്പോഴുള്ളത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയാണ് ഭരണകൂടം ഇല്ലാതാക്കുന്നതെന്നും എം മുകുന്ദൻ പറഞ്ഞു. മാപ്പുപറഞ്ഞത് മാധ്യമങ്ങളല്ല, കേന്ദ്രസര്‍ക്കാരാണെന്നായിരുന്നു മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
"
നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഏഷ്യാനെറ്റ് ന്യൂസിനെ നിരോധിച്ചതെന്നായിരുന്നു എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി പറഞ്ഞത്. മാധ്യമങ്ങളുടെ നേരെയുള്ള ധിക്കാരപരമായ ഈ കയ്യേറ്റം ജനാധിപത്യത്തോടുള്ള അനാദരമാണ്. ഇത് ജനങ്ങളോടുള്ള കയ്യേറ്റമാണ്. സർവ്വാധിപത്യത്തിന്‍റെ സൂചനയാണിത്. ഈ നടപടി നാണക്കേട് ഉണ്ടാക്കുന്നത്. നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.
"
മാധ്യമങ്ങളെ നിരോധിക്കുന്ന നിലപാട് അംഗീകരിക്കാൻ ആവില്ലന്നായിരുന്നു ചരിത്രകാരൻ എം ജി എസ് നാരായണൻ കോഴിക്കോട്ട് പറഞ്ഞത്. ആശയ വിനിമയം എല്ലാ കാലത്തും സാധ്യമാകണമെന്നും എം ജി എസ് കോഴിക്കോട് പറഞ്ഞു. മാധ്യമങ്ങളെ വിലക്കിയത് സ്വാഭാവികനീതിയുടെ നിഷേധമാണെന്നായിരുന്നു അഡ്വ. കാളീശ്വരം രാജിന്‍റെ പ്രതികരണം. അവ്യക്തമായ കാരണം കാണിക്കൽ നോട്ടീസ് ആണ് മാധ്യമസ്ഥാപനങ്ങൾക്ക് നൽകിയത്. ഇത് മാധ്യമങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കാളീശ്വരം രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.