മഞ്ചിക്കണ്ടിയിലെത്തിയ മാവോയിസ്റ്റുകൾ മൈന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; വീഡിയോ തെളിവുമായി പൊലീസ്
- മൈനുകള്‍ പാകിയുള്ള ആക്രമണത്തിന് മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്
- മൈന്‍ വിജയകരമായി പാകാനുള്ള പരിശീലന ദൃശ്യങ്ങള്‍ മഞ്ചക്കണ്ടിയില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പില്‍ കണ്ടെത്തി
- ദൃശ്യങ്ങള്‍ ഛത്തീസ്ഗഡില്‍ നിന്ന് അയച്ചുകൊടുത്തതെന്ന നിഗമനത്തില്‍ പൊലീസ്
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയിലെത്തിയ മാവോയിസ്റ്റുകൾ കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്. ആക്രമണത്തിന് മൈൻ പാകുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന ദൃശ്യങ്ങൾ മഞ്ചിക്കണ്ടിയിൽ നിന്ന് കണ്ടെടുത്ത ലാപ്ടോപിൽ നിന്ന് കിട്ടിയതായി പൊലീസ് വ്യക്തമാക്കി. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾ അയച്ചുകൊടുത്തതാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം
ഛത്തീഡ്ഗഡിൽ സൈനികൾ സഞ്ചരിക്കുന്ന വഴിയിൽ മാവോയിസ്റ്റുകൾ മൈൻ പാകുന്നതിന്റെ ദൃശ്യങ്ങളാണിത്. എങ്ങിനെ വിജയകരമായി മൈനുകൾ പാകി സ്ഫോടനം നടത്താമെന്നതിന്റെ വിശദമായ വിവരണങ്ങളും ഈ ഈചിത്രീകരണത്തിലുണ്ട്. അട്ടപ്പാടി മഞ്ചിക്കണ്ടി ഉൾവനത്തിൽ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പിൽ നിന്ന് കിട്ടിയവ യാണ് ഇതെന്ന് പോലീസ് പറയുന്നു.
Read more at: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്കാരം തടയണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കും...
ഇതാദ്യമായാണ് ഇത്തരത്തിലൊരു വീഡിയോ പൊലീസിന് കിട്ടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സായുധ സംഘങ്ങൾക്ക് മാവോയിസ്റ്റ് സെന്ട്രൽ കമ്മിറ്റി അയച്ചുകൊടുക്കുന്ന ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് സ്ഥിരീകരണം. സായുധ പരീശലനത്തിനൊപ്പം ഇത്തരം സ്ഫോടനങ്ങളും അട്ടപ്പാടിയിലെത്തിയ ഭവാനിദളം പ്രവർത്തകർ ശ്രമിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
ദൃശ്യങ്ങളിലെ മാവോയിസ്റ്റ് നേതാക്കളാരെന്ന് തിരിച്ചറിയാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് കേരളാ പൊലീസ് ഈ ദൃശ്യങ്ങൾ കൈമാറിയിട്ടുണ്ട്. അട്ടപ്പാടിയിൽ നിന്ന് കണ്ടെത്തിയ ഡയറിക്കുറിപ്പുകളിൽ വിവിധ ഭൂപ്രകൃതിയിൽ ഏങ്ങിനെ ആക്രമണം നടത്തണമെന്നതിന്റെ രേഖാചിത്രം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഒപ്പം മാവോയിസ്റ്റ് നേതാവ് ദീപക് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.