സാബുവിൻ്റെ മരണത്തിൽ മൂന്ന് പേരെ പ്രതികളാക്കി പൊലീസ് ഇന്നലെ കുറ്റപത്രം നൽകിയിരുന്നു

ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്‍റെ ആത്മഹത്യ അന്വേഷിച്ച പൊലീസിനെതിരെ വിമർശനവുമായി കുടുംബം. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ലാകമ്മിറ്റി അംഗം വി ആർ സജിക്കെതിരെ കേസെടുത്തില്ലെന്ന് ഭാര്യ മേരിക്കുട്ടി പറഞ്ഞു. പ്രതികളായ സൊസൈറ്റി ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. അപവാദങ്ങൾ പ്രചരിപ്പിച്ച് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും മേരിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കട്ടപ്പന റൂറൽ ഡെവലപ്മെൻറ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരെ പ്രതികളാക്കി പൊലീസ് ഇന്നലെ കുറ്റപത്രം നൽകിയിരുന്നു. ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നാണ് മേരിക്കുട്ടി പറയുന്നത്. സാബുവിൻ്റെ മരണശേഷം ഇവരുടെ കട മേരിക്കുട്ടിയാണ് നോക്കി നടത്തുന്നത്. സാബുവിൻ്റെ മരണം കുടുംബത്തെ ഉലച്ചതിന് പുറമെ കടയിലെത്തുന്നവർ സാബുവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതുമാണ് കുടുംബത്തെ വിഷമിപ്പിക്കുന്നത്. ബിരുദ വിദ്യാർത്ഥിനിയായ മകളുടെ കടുത്ത മനോവിഷമത്തിലാണ് നാട്ടുകാരുടെ അധിക്ഷേപം തുടരുന്ന സാഹചര്യത്തിലാണ് കേസ് അന്വേഷിച്ച പൊലീസിനെതിരെ നിലപാടെടുത്ത് കോടതിയെ സമീപിക്കുമെന്ന് മേരിക്കുട്ടി വ്യക്തമാക്കുന്നത്.