പിണറായിക്കുള്ള പിന്തുണ തുടരും. കോഴിക്കോട് നടക്കാൻ പോകുന്ന പൊതു സമ്മേളനത്തിൽ പാർട്ടിയെ കൂടുതൽ സജ്ജമാക്കും. പാർട്ടി അണികൾ നേതൃത്വത്തോട് തുറന്നു സംസാരിക്കണം. തിരുത്തലുകൾ ഉണ്ടാവും. അതാവും കോഴിക്കോട്ടെ സമ്മേളനമെന്നും എം എ ബേബി പറഞ്ഞു.
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി ശുപാർശയിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്നും ഇഡി സാഹിത്യകാരനായി മാറിയെന്നും എം എ ബേബി പറഞ്ഞു.
കൂട്ടിലടച്ച തത്തയാണ് ഇഡി. ബിജെപി സർക്കാരുകൾ രാഷ്ട്രീയമായി ഇഡിയെ ഉപയോഗിക്കുന്നു. കൂടുതൽ കാര്യങ്ങൾ സംസ്ഥാന നേതാക്കളോട് ചോദിച്ചാൽ മതി, അവർ വിശദീകരിക്കും. പിണറായിക്കുള്ള പിന്തുണ തുടരും. കോഴിക്കോട് നടക്കാൻ പോകുന്ന പൊതു സമ്മേളനത്തിൽ പാർട്ടിയെ കൂടുതൽ സജ്ജമാക്കും. പാർട്ടി അണികൾ നേതൃത്വത്തോട് തുറന്നു സംസാരിക്കണം. തിരുത്തലുകൾ ഉണ്ടാവും. അതാവും കോഴിക്കോട്ടെ സമ്മേളനമെന്നും എം എ ബേബി പറഞ്ഞു.
മാസപ്പടി വിവാദത്തിൽ തെളിവുണ്ടെങ്കിൽ കേസെടുക്കട്ടെയെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വെല്ലുവിളിച്ചു. ചില വാർത്തകൾ ഇഡി തന്നെ കൊടുക്കുകയാണ്. ഇഡി ആദ്യം ഒരു പത്രത്തിനാണ് വാർത്ത നൽകുന്നത്. തീർത്തും തെറ്റായ കാര്യങ്ങളാണ് ഇഡി പ്രചരിപ്പിക്കുന്നത്. ലാവ്ലിൻ കേസിലും ഇങ്ങനെയല്ലേ സംഭവിച്ചത്. ബോധപൂർവം ഗൂഢാലോചന നടത്തി തകർക്കാനുള്ള ശ്രമമാണ്. ഇതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകും. വീണക്കെതിരായ കേസ് പാർട്ടിക്കെതിരായി ഉപയോഗിക്കുന്നു. വീണയല്ല, പിണറായിയും റിയാസുമാണ് ലക്ഷ്യമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഗുരുതരമാണെന്നും യാതൊരു നീതികരണവുമില്ലാതെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും എൽഡിഎഫ് കൺവീനർ കുറ്റപ്പെടുത്തി. മുൻപ് പ്രതിസന്ധികളുണ്ടായിട്ടും വൈദ്യുതി മുടങ്ങിയിരുന്നില്ല. ഉത്തരവാദിത്വം കാണിക്കാതെ സർക്കാർ ജനങ്ങളെ പരിഹസിക്കുകയാണ്. വൈദ്യുതിനിയന്ത്രണത്തിൽ സിപിഎം പ്രതിഷേധം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ശനിയാഴ്ച ബ്രാഞ്ച് തലത്തിൽ പന്തംകൊളുത്തി പ്രകടനമുണ്ടാകും. എൽഡിഎഫും വിഷയത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


