മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെയാകണമെന്നും മാത്യു കുഴൽനാടൻ. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ചതിൽ മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയം ആരും മറക്കരുത്. ഏറ്റവും നീതിയുക്തവും ജനാധിപത്യവുമായ തീരുമാനം ഉണ്ടാകുനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിൻ്റെ നിർണായക നിയമസഭാ കക്ഷിയോഗം ഉടന്‍ തുടങ്ങും. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും 63 എംഎൽഎമാരെയും ഒന്നിച്ചും, ഒറ്റയ്ക്ക് ഒറ്റയ്ക്കും കാണും. തിരുവനന്തപുരത്തെ താജ് ഹോട്ടലിൽ തങ്ങിയ നിരീക്ഷകർ പുലർച്ചെ മുതൽ നിരവധി മുതിർന്ന നേതാക്കളെ കണ്ടു. ഘടകകക്ഷി നേതാക്കളുമായും വൈകീട്ട് കൂടിക്കാഴ്ച നടത്തും. തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കും. നിരീക്ഷകർ തിരികെ ദില്ലിയിൽ എത്തിയശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
