കണ്ണൂര്‍ ജില്ലയില്‍ നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍
കണ്ണൂർ: കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് മെയ് 27 ചൊവ്വാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർക്ക് അവധി ബാധകമല്ല.
ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. പയ്യന്നൂർ പെരിന്തട്ടയിൽ വീടിനുമുകളിലേക്ക് മരം വീണ് രണ്ടു പേർക്ക് പരിക്കേറ്റു. പെരിന്തട്ട സ്വദേശികളായ സുരേഷ് കുമാർ അമ്മ നിർമ്മല എന്നിവർക്കാണ് പരിക്കേറ്റത്. എളയാവൂരിൽ ശക്തമായ കാറ്റിൽ വീടിൻറെ മേൽക്കൂരകൾ തകർന്നു. വ്യാപക കൃഷിനാശം ഉണ്ടായി, റോഡിൻറെ ഇരുവശത്തേക്ക് മരങ്ങൾ കടപുഴകി വീണു. രാവിലെ കൊട്ടിയൂരിൽ വീടിന് മുകളിലേക്ക് മരം പൊട്ടിവീണ് ഗൃഹനാഥന് പരിക്കേറ്റു.
പൊയ്യമല സ്വദേശി റോബിനാണ് കൈക്ക് ഗുരുതരമായ പരിക്കേറ്റത്. പുലർച്ചെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. കൊട്ടിയൂർ മേഖലയിലെ പത്തോളം വീടുകൾ തകർന്നിട്ടുണ്ട്. മലയോരത്തെ മണിക്കടവ്, ചപ്പാത്ത്, വയത്തൂര് എന്നിവിടങ്ങളിലെ പാലങ്ങൾ മുങ്ങി. കുപ്പം പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്. കുപ്പത്തെ ദേശീയപാത നിർമ്മാണ മേഖലയിൽ മണ്ണിടിഞ്ഞിടുത്ത് ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. പഴശ്ശി ഡാമിൻറെ 5 ഷട്ടറുകൾ കൂടി ഉയർത്തി. ആകെയുള്ള 16 ൽ 13 എണ്ണം തുറന്നു.വളപട്ടണം പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മേലെ ചൊവ്വ അമ്പലകുളം റോഡ്, താഴെചൊവ്വ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് തുടരുകയാണ്.



