വിഷയത്തെ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ സമീപിക്കണമെന്നും മായാവതി പറഞ്ഞു. 

ലഖ്നൗ: ഞായറാഴ്ച രാത്രിയില്‍ ജെഎന്‍യു സര്‍വകലാശാലയിലുണ്ടായ ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ഗുണ്ടാ ആക്രമണം അപലപനീയവും അപമാനകരവുമാണെന്ന് മായാവതി ആരോപിച്ചു. വിഷയത്തെ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ സമീപിക്കണമെന്നും മായാവതി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അധികാരത്തിലെത്തിയതിന് ശേഷം ബിജെപി സർക്കാർ രാജ്യത്തെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് നേരെ യുദ്ധം ചെയ്യുകയാണെന്ന് മുന്‍ ജെ.എന്‍.യു യൂണിയന്‍ അധ്യക്ഷനും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍ വിമര്‍ശിച്ചു. ''എന്തൊരു നാണം കെട്ട സര്‍ക്കാറാണിത്. ആദ്യം ഫീസ് വര്‍ദ്ധിപ്പിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ വിട്ട് അക്രമിച്ചു. അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടങ്ങിയ കലഹമാണ്.” അദ്ദേഹം പറഞ്ഞു. 

''ഞാൻ‌ വീണ്ടും പറയുന്നു. നിങ്ങൾ എത്ര അടിച്ചമർത്തിയാലും ഇവിടുത്തെ വിദ്യാർത്ഥികൾ വീണ്ടും ഉയർന്നെഴുന്നേൽക്കും. ഭരണഘടനയ്ക്കും പാവപ്പെട്ടവർക്കും എതിരെയുള്ള നിങ്ങളുടെ ​ഗൂഢാലോചനയെ അവർ ഒരുമിച്ച് നിന്ന് ചുരുട്ടിയെറിയും.'' - കനയ്യകുമാര്‍ കൂട്ടിച്ചേര്‍ത്തു. നാൽപതിലധികം വിദ്യാർത്ഥികൾക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. ​ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ​ദില്ലി എയിംസിൽ തീവ്രപരിചരണ വിഭാ​ഗത്തിലാണുള്ളത്.