ഇത്രയും വര്‍ഷമായിട്ടും ഇല്ലെന്നോ! മെഡിക്കൽ കോളേജല്ലേ, ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്ത മെഡിക്കല്‍ കോളേജോ, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നോട്ടീസയച്ചു.

കോഴിക്കോട് നഗരത്തില്‍ നിന്നും മറ്റും മെഡിക്കല്‍ കോളേജ് വഴി മാവൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തിയിരുന്ന ഭാഗത്തെ ബസ് സ്‌റ്റോപ്പാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊളിച്ചു കളഞ്ഞത്. റോഡ് വികസനത്തിനും മറ്റുമായി പുതിയ ബസ് സ്റ്റാന്റ് വരുമെന്ന് പറഞ്ഞാണ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത്. മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികളും വിദ്യാര്‍ത്ഥികളുമടക്കം നൂറു കണക്കിന് ആളുകളാണ് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാല്‍ പൊരിവെയിത്ത് കാത്ത് നിന്ന് ബസ് കയറുന്നത്. 

രാവിലെ മുതല്‍ കടുത്ത വെയില്‍ അനുഭവപ്പെടുന്ന ഈ ഭാഗത്ത് രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളുടെ മറവിലാണ് വയോധിരുള്‍പ്പെടെയുള്ളവര്‍ ബസ് കാത്തു നില്‍ക്കുന്നത്. കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാല്‍ അശ്രദ്ധമൂലം ഇടക്കിടെ അപകടങ്ങള്‍ സംഭവിക്കാറുമുണ്ട്.

നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. രോഗകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അനുദിനം വന്നുപൊകുന്ന ഇത്തരത്തിലുള്ള ഒരു സ്ഥലത്ത് ഇത്രയും കാലം ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. അതേസമയം ഈ മാസം 20 ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

ആ ഇടി സുവര്‍ണാവസരമോ?, കാട്ടുപോത്ത് കാടുകയറി, പരിക്കേറ്റവര്‍ ആശുപത്രി വിട്ടു, പക്ഷെ കക്കയം മാത്രം തുറന്നില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം