മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം; ഒ പി ബഹിഷ്കരിച്ച് പിജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരും
2015ന് ശേഷം പിജി ഡോക്ടർമാരുടെയും ഹൗസ് സർജൻമാരുടെയും സ്റ്റൈപ്പന്‍റ് കൂട്ടിയിട്ടില്ല. കോഴ്സിനുള്ള ഫീസ് കൂട്ടുമ്പോഴും കുറഞ്ഞ സ്റ്റൈപ്പന്‍റിലുള്ള പഠനം പ്രതിസന്ധിയിലാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
തിരുവനന്തപുരം: സ്റ്റൈപ്പന്‍റ് വർദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പിജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരും ഒ.പി ബഹിഷ്ക്കരിച്ചു. ഈ മാസം ഇരുപതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകളിലായിരുന്നു പ്രതിഷേധം. 2015ന് ശേഷം പിജി ഡോക്ടർമാരുടെയും ഹൗസ് സർജൻമാരുടെയും സ്റ്റൈപ്പന്‍റ് കൂട്ടിയിട്ടില്ല. കോഴ്സിനുള്ള ഫീസ് കൂട്ടുമ്പോഴും കുറഞ്ഞ സ്റ്റൈപ്പന്‍റിലുള്ള പഠനം പ്രതിസന്ധിയിലാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
കിടത്തി ചികിത്സയും ഒപിയും വിദ്യാർത്ഥികൾ ബഹിഷ്ക്കരിച്ചതോടെ അധ്യാപകരെ രംഗത്തിറക്കിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്. മെഡിക്കല്‍ കോളേജുകളിൽ പ്രശ്നം രൂക്ഷമല്ലെങ്കിലും ഒപിയിൽ തിരക്ക് കൂടുന്നുണ്ട്. നാളെ രാവിലെ എട്ട് മണിവരെ ബഹിഷ്ക്കരണം തുടരാനാണ് തീരുമാനം. ധനവകുപ്പിന്‍റെ അനുമതി വൈകുന്നതാണ് സ്റ്റൈപ്പൻറ് കൂട്ടാനുള്ള പ്രധാന തടസ്സമന്നാണ് മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്‍റെ വിശദീകരണം. ദന്തൽ വിദ്യാർത്ഥികൾ ബഹിഷ്ക്കരണത്തിൽ പങ്കെടുക്കുന്നില്ല.