എംയിംസിനായി വാദിക്കുന്ന കേരളം അനുവദിച്ച മെഡിക്കൽ കോളേജുകൾ പ്രയോജനപ്പെടുത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദലജെ കുറ്റപ്പെടുത്തി. ബജറ്റിൽ കേരളത്തെ അവഗണിച്ചെന്ന വാദം തെറ്റാണെന്നും, മുൻവർഷത്തേക്കാൾ കൂടുതൽ തുക വകയിരുത്തിയതായും അവർ വിശദീകരിച്ചു.
തിരുവനന്തപുരം: എംയ്‌സിന് വേണ്ടി മുറവിളി കൂട്ടുന്ന സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലും കാസര്‍ഗോഡും അനുവദിച്ച മെഡിക്കല്‍ കോളജുകളും കൊല്ലത്ത് അനുവദിച്ച ഇഎസ്‌ഐ മെഡിക്കല്‍ കോളജും എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സഹപ്രഭാരിയുമായ ശോഭ കരന്ദലജെ.
കേന്ദ്രബജറ്റിനെക്കുറിച്ച് സംസ്ഥാന തലസ്ഥാനങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ നടത്തുന്ന വിശദീകരണ പരിപടിയുടെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര പദ്ധതികളോടൊന്നും കേരള സര്‍ക്കാര്‍ സഹകരിക്കുന്നില്ല. മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കാതെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശോഭ കരന്തലജെ പറഞ്ഞു. കേന്ദ്ര ബജറ്റിന്റെ പേരില്‍ കേരളത്തില്‍ ഇരുമുന്നണികളും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നു.
ബജറ്റില്‍ സംസ്ഥാനത്തിന് അനുയോജ്യമായ പദ്ധതികള്‍ എന്തെല്ലാമെന്ന് നിശ്ചയിക്കുന്നത് വരും നാളുകളിലാണ്. അതിനുള്ള ചര്‍ച്ചകള്‍ രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ വകുപ്പുകളുടെ സ്റ്റാന്‍ഡിങ് കമ്മറ്റികളില്‍ ഉള്‍പ്പെട്ട വിവിധ പാര്‍ട്ടികളുടെ എംപിമാര്‍ കൂടിയാലോചന നടത്തിയാണ് നിശ്ചയിക്കുന്നത്. മാര്‍ച്ച് അവസാനം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോഴേ കേരളത്തിനെത്ര കിട്ടി, ഏതൊക്കെ പദ്ധതികള്‍ എന്ന് വിശദമായി അറിയാന്‍ പറ്റൂ.
ഒരു സംസ്ഥാനത്തേയും ബജറ്റില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. ആദ്യം ഭൂമി നല്‍കിയവര്‍ക്ക് പദ്ധതികള്‍ ലഭിക്കും. കേരളത്തിന് ഈ വര്‍ഷം 26,500 കോടിയാണ് വിവിധ പദ്ധതികള്‍ക്കായി നല്‍കിയത്. 2025-26 വര്‍ഷത്തിലെ ബജറ്റില്‍ 27,382 കോടിരൂപയായിരുന്നു കേരളത്തിനു നല്‍കിയത്. ഈ വര്‍ഷം അത് 36,355 കോടിയായി. കേന്ദ്ര വായ്പ തുക 21,077 കോടിയാക്കി, മുന്‍വര്‍ഷത്തേക്കാള്‍ 23 ശതമാനം കൂടുതല്‍. എന്നിട്ടും കേരളം പറയുന്നത് കേന്ദ്രം അന്യായം കാണിക്കുന്നുവെന്നും അവഗണിക്കുന്നുവെന്നുമാണ്.
കേരളത്തില്‍ 7.76 ലക്ഷം ഏക്കര്‍ പ്രദേശത്ത് തെങ്ങുകൃഷിയുണ്ട്. ഹൈ ഡെന്‍സിറ്റി, ഹൈ ഈല്‍ഡിങ് തെങ്ങുകള്‍ കൃഷി ചെയ്യാന്‍ വന്‍ പദ്ധതിയും ധനസഹായവുമാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദായം നല്‍കാത്ത തെങ്ങുകള്‍ മാറ്റി പകരം കൂടുതല്‍ ആദായം നല്‍കുന്ന തെങ്ങുകള്‍ നടുന്നതാണ് പദ്ധതി. കേരളത്തിലെ 10,000 പേര്‍ക്ക് ആരോഗ്യ മേഖലയില്‍ പരിശീലനം നല്‍കാന്‍ പദ്ധതിയുണ്ട്. രാജ്യമെമ്പാടും ഒരുലക്ഷം പേരെ പരിശീലിപ്പിക്കും. കാര്‍ഷിക മേഖലയില്‍ ഫുഡ് പ്രോസസിങ് സംവിധാനം വിപുലമാക്കുകയാണ്.
എന്തുഭക്ഷ്യവസ്തുക്കളും ഉല്‍പ്പാദിപ്പിച്ചുകൊള്ളൂ, അത് വിപണനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. കേരളത്തിന്റെ കൃഷി, ഫിഷറീസ്, ഡയറി ഉല്‍പ്പാദനം, ടൂറിസം, ആരോഗ്യം എന്നീ മേഖലയില്‍ ഫോക്കസ് ചെയ്യാനാണ് കേന്ദ്ര ബജറ്റിലെ നിശ്ചയം. ഇക്കാര്യം മനസ്സിലാക്കി കേരളവും സഹകരിക്കണം.മുന്‍കാലങ്ങളില്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ നേട്ടം എത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിനായി. കഴിഞ്ഞ 10 വര്‍ഷംകൊണ്ട് 48.67 ലക്ഷം കോടി രൂപയാണ് അര്‍ഹരായ ജനങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിച്ചത്.
നൂറുരൂപ സര്‍ക്കാര്‍ കൊടുക്കുമ്പോള്‍ 15 രൂപയേ അര്‍ഹരില്‍ എത്തുന്നുള്ളു എന്നു പറഞ്ഞ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്തു നിന്ന് 100 ശതമാനം ജനങ്ങള്‍ക്ക് കിട്ടുന്ന സ്ഥതി വന്നു. നികുതി കൈമാറ്റത്തിലൂടെ വലിയ നേട്ടമാണ് ഈ വര്‍ഷവും കേരളത്തിന് ഉണ്ടായിട്ടുള്ളത്. 10 വര്‍ഷം മുമ്പത്തെ കണക്കുകളും ഇപ്പോഴത്തേതുമായി താരതമ്യം ചെയ്യണം. അപ്പോഴേ മനസ്സിലാകൂ. കേരളത്തില്‍ ചെറുകിട വ്യവസായ മേഖലയിലുള്ളവര്‍ക്ക് പ്രധാനമന്ത്രിയുടെ പിഎംഇജിപി പദ്ധതി പ്രകാരം 13,356 കോടി രൂപയാണ് കേരളത്തില്‍ വിതരണം ചെയ്തത്.
ഈ ബജറ്റിലെ പുതിയ പദ്ധതികളെക്കുറിച്ച് പറയുമ്പോള്‍ നിലവിലുള്ള ദേശീയപാത വികസനം, റെയില്‍, തുറമുഖ, വിമാനത്താവള വികസ പരിപാടികള്‍ ഉള്‍പ്പെടെ മുന്‍ ബജറ്റുകളിലെ പദ്ധതികള്‍ ലക്ഷ്യം കാണും വരെ തുടരുമെന്നും മന്ത്രി പറഞ്ഞു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി അഞ്ജന, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


