ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണ്ണ തോതിൽ തുറക്കും. മുഴുവൻ കുട്ടികളും സ്‌കൂളിലെത്തണം. അന്ന് മുതൽ രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസുകൾ ഉണ്ടായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചു.
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്തെ സ്കൂളുകൾ (School) സാധാരണ നിലയിലേക്ക്. നാളെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് തീരുമാനം.10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ തന്നെ നടക്കുമെന്നും മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. 'ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണ്ണ തോതിൽ ആരംഭിക്കും. അന്ന് മുതൽ രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസുകൾ ഉണ്ടായിരിക്കും. പ്രീ പ്രൈമറി ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.
ഇനി മുതൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ദിവസങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമായിരിക്കും. പാഠഭാഗങ്ങൾ തീർക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ക്ലാസുകൾ ക്രമീകരിക്കുന്നത്. എല്ലാ ക്ലാസുകളിലും ഇത്തവണ വാർഷിക പരീക്ഷകൾ നടത്തും. എസ്എസ്എൽസി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 14 മുതൽ നടത്തും.
+2, പത്താം ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലും പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോർട്ട് നൽകണം. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം കർമ്മപദ്ധതി തയാറാക്കണം. 21 മുതൽ പിടിഎ യോഗങ്ങൾ ചേരണം. അറ്റൻന്റൻസ് നിർബന്ധമാണ്. സ്കൂളിലെത്താൻ ബുദ്ധിമുട്ടുള്ളവരൊഴികെ ബാക്കിയുള്ളവർ സ്കൂളിലെത്തണമെന്നാണ് നിർദ്ദേശം. ഹാജർ നില പരിശോധിച്ച്, ക്ലാസിലെത്താത്തവരെ സ്കൂളിലേക്കെത്തിക്കാൻ അധ്യാപകർക്ക് ചുമതല നൽകി. യൂണിഫോമും തിരികെയെത്തുകയാണ്. കേന്ദ്രീയ വിദ്യാലയങ്ങളടക്കം എല്ലാ വിദ്യാലയങ്ങൾക്കും സർക്കാർ തീരുമാനം ബാധകമാണ്. ഭിന്നശേഷിക്കാരടക്കം സ്കൂളിലെത്താൻ കഴിയാത്തവർക്കായി ഡിജിറ്റൽ - ഓൺലൈൻ ക്ലാസുകൾ തുടരും.
പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കൽ, പത്ത്, പ്ലസ്ടു ക്ലാസുകൾക്ക് പൊതുപരീക്ഷയ്ക്ക് മുൻപായുള്ള റിവിഷൻ, മോഡൽ പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ നടത്തുന്നതിനാണ് നിലവിൽ ഊന്നൽ നൽകുന്നത്. പത്ത്, പ്ലസ്ടു ക്ലാസുകളിൽ ഈ മാസം 28ന് മുൻപായി പാഠഭാഗങ്ങൾ തീർക്കാനാണ് കർശന നിർദേശം. പത്ത്, പ്ലസ്ടു അധ്യാപകർ പാഠഭാഗങ്ങൾ തീർത്തതിന്റെ റിപ്പോർട്ട് എല്ലാ ശനിയാഴ്ച്ചയും നൽകണം. 1 മുതൽ 9 ക്ലാസുകൾക്കും വാർഷിക പരീക്ഷയുണ്ടാകും. തിയതി പിന്നീടറിയിക്കും.
1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഉച്ചവരെ മാത്രമെന്ന് മന്ത്രി വി ശിവന്‍കുട്ടി
വായിച്ചു മാത്രമല്ല, ഇനി കേട്ടും പഠിക്കാം; പത്താംക്ലാസ് പാഠങ്ങളുടെ ഓഡിയോ ബുക്ക് പുറത്തിറങ്ങി
പത്ത്, പ്ലസ് ടു പരീക്ഷകകൾക്ക് (sslc plus two examination) മുൻപായി, പാഠഭാഗങ്ങളുടെ റിവിഷൻ ഓഡിയോ ബുക്കുകൾ (rivision audio books) പുറത്തിറങ്ങി. കൈറ്റ് വിക്ടേഴ്സ് ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായാണ് ഓഡിയോ ബുക്കുകൾ. പത്താംക്ലാസിലെ മുഴുവൻ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ ആകെ പത്ത് മണിക്കൂറിൽ കേൾക്കാൻ കഴിയുന്ന തരത്തിലാണ് ഓഡിയോ ബുക്കുകൾ. പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകൾ ഫെബ്രുവരി 21 മുതൽ ലഭ്യമാകും. ഓഡിയോ ബുക്കുകൾ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു.
ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകളും ഫെബ്രുവരി 21 മുതല്‍ ലഭ്യമായിത്തുടങ്ങും. എംപി3 ഫോര്‍മാറ്റിലുള്ള ഓഡിയോ ബുക്കുകള്‍ ഒരു റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ എല്ലാവര്‍ക്കും കേള്‍ക്കാനും വളരെയെളുപ്പം ഡൗണ്‍ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ വഴിയും മറ്റും മുഴുവന്‍ കുട്ടികള്‍ക്കും പങ്കുവെക്കാനും കഴിയുന്ന തരത്തിലുള്ള സൗകര്യം ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.
ക്യുആര്‍. കോഡ് വഴിയും ഓഡിയോ ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആവശ്യമുള്ളവര്‍ക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്കൂളുകളില്‍ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാനും കൈറ്റ് നിര്‍ദേശം നൽകിയിട്ടുണ്ട്.
