കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട് ജില്ലകളിൽ തടങ്കലിൽ പാർപ്പിച്ചായിരുന്നു പീഡനം

പാലക്കാട്: പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചു. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പതിനാല് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട് ജില്ലകളിൽ പതിനേഴുകാരിയായ പെൺകുട്ടിയെ എത്തിച്ചായിരുന്നു പീഡനം. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിലായിരുന്നു പീഡനം. പെൺകുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. 

രണ്ടുമാസം മുമ്പാണ് ഒറ്റപ്പാലം നഗരത്തിനടുത്ത് താമസിക്കുന്ന പതിനേഴുകാരിയെ കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ പരാതിയുമായി എത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. പലയിടത്തും തടങ്കലിൽ പാർപ്പിച്ചതും, ലഹരി നൽകി പീഡിപ്പിച്ച വിവരവും പെൺകുട്ടി പൊലീസീനോട് പറഞ്ഞു. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇതിനു പിന്നാലെയാണ് കേസെടുത്തത്. കേസ് എടുത്തത് ഒറ്റപ്പാലം പൊലീസ് ആണെങ്കിലും പെൺകുട്ടിയെ പാർപ്പിച്ച് പീഡിപ്പിച്ച ജില്ലകളിലെ പൊലീസ് സ്റ്റേഷനുകൾക്ക് ഈ കേസുകൾ കൈമാറും. പെൺകുട്ടി നിലവിൽ സിഡബ്ല്യുസിയുടെ (CWC) സംരക്ഷണയിലാണ്. 

കൗൺസിലിങ്ങ് അടക്കം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് പൊലീസ് പെൺകുട്ടിയിൽ നിന്ന് വിശദമായി മൊഴിയെടുത്തത്. വിവിധ സ്ഥലങ്ങളിൽ പെണ്‍കുട്ടിയെ ചൂഷണത്തിന് ഇരയാക്കിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവരില്‍ പലരും ഒളിവിൽ പോയെന്നാണ് വിവരം.