അരിക്കൊമ്പൻ കാടിനുള്ളിൽ മറഞ്ഞു, ദൗത്യം പ്രതിസന്ധിയില്‍; ജിപിഎസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചു
രാവിലെ നാല് മണിക്ക് 150 ലേറെ ദൗത്യ സേനാംഗങ്ങൾ തുടങ്ങിയ ശ്രമം അരിക്കൊമ്പനെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പ്രതിസന്ധിയിലായത്.
ഇടുക്കി: ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യം ആദ്യ ദിവസം ലക്ഷ്യം കണ്ടില്ല. രാവിലെ നാല് മണിക്ക് 150 ലേറെ ദൗത്യ സേനാംഗങ്ങൾ തുടങ്ങിയ ശ്രമം അരിക്കൊമ്പനെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പ്രതിസന്ധിയിലായത്. രാവിലെ അരിക്കൊമ്പൻ എന്ന് കരുതുന്ന ആനയെ കണ്ടെങ്കിലും പിന്നീട് ഇത് കാടിനുള്ളിൽ മറഞ്ഞു. വെയിൽ ശക്തമായതിനാൽ ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങി. പിന്നാലെ അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചു.
സമയം കുറയുന്തോറും അരിക്കൊമ്പന്‍ ദൗത്യം വെല്ലുവിളി കൂടുകയാണ്. വെയില്‍ ശക്തമായാല്‍ ആനയെ വെടിവയ്ക്കാന്‍ തടസമേറെയാണ്. വെയില്‍ കൂടിയാല്‍ ആനയെ തണുപ്പിക്കാന്‍ സൗകര്യം വേണ്ടിവരും. റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ കുടുതല്‍ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്.
ആരാണീ അരിക്കൊമ്പന്‍?
ചിന്നക്കനാല്‍, ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളില്‍ വിലസുന്ന കാട്ടാനയാണ് അരിക്കൊമ്പന്‍. അരിക്കൊതിയനായ കൊമ്പനായതിനാലാണ് നാട്ടുകാര്‍ കൊമ്പനം അരിക്കൊമ്പൻ എന്ന് വിളിക്കുന്നത്. ഇടയ്ക്കിടയ്ക്ക് നാട്ടിൽ വന്ന് പോകുന്നതാണ് അരിക്കൊമ്പന്റെ രീതി. അരി തേടിയുള്ള യാത്രക്കിടയില്‍ വീടുകളും കെട്ടിടങ്ങളും കൃഷിയും തകർക്കും.
Also Read : അരിക്കൊമ്പൻ ദൗത്യം തുടങ്ങി; കുങ്കിയാനകള്‍ കൊമ്പന് അരികിലേക്ക്, എങ്ങോട്ട് മാറ്റും എന്നതിൽ സസ്പെൻസ്