വി.ഡി. സതീശൻ സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യ കെഎസ്ആർടിസി യാത്രാ പദ്ധതിയെ സിപിഐഎം നേതാവ് എം.എം. മണി രൂക്ഷമായി പരിഹസിച്ചു. സൗജന്യ യാത്രയ്ക്ക് സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള പാർട്ടിയിലെ വിമർശനങ്ങളെ തള്ളിയ മണി, തങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും വ്യക്തമാക്കി.
ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എം.എം. മണി. സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. സൗജന്യ യാത്ര നടത്തണമെന്നുണ്ടെങ്കിൽ വി.ഡി. സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. "സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണ്, പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാം" എന്ന് മണി പരിഹസിച്ചു.

ഗാന്ധിജിയെ കൊന്നവരുടെ കയ്യിൽ രാജ്യം എത്തിച്ചു കൊടുത്തവരാണ് സതീശന്റെ പാർട്ടിയെന്നും, അങ്ങനെയുള്ളവർ കൊണ്ടുവരുന്ന വികസനം എങ്ങനെയുള്ളതാണെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഐഎം കമ്മിറ്റികളിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരെ ഉയർന്ന വിമർശനങ്ങളെ മണി തള്ളിപ്പറഞ്ഞു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പാർട്ടിക്കുള്ളിൽ യാതൊരു എതിർപ്പുമില്ലെന്നും വ്യക്തികളെ കേന്ദ്രീകരിച്ച് വിമർശനം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ട് ഞങ്ങളെ ഒരു പുല്ലും ചെയ്യാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞ മുൻ മന്ത്രി കൂടിയായ എംഎം മണി മുണ്ടും മടക്കി കുത്തി തന്നെ ഞങ്ങൾ ഇവിടെയുണ്ടാകുമെന്നും വ്യക്തമാക്കി. വിഡി സതീശൻ സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തിലാണ് ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പിലാക്കാൻ തീരുമാനിച്ചത്. ഈ പ്രഖ്യാപനം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായിരിക്കെയാണ് എം.എം. മണിയുടെ വിവാദ പ്രതികരണം പുറത്തുവരുന്നത്.


