സംസ്ഥാനത്ത് കാലവര്‍ഷം മൂന്നാഴ്ച പിന്നിടുന്നു; 10 ശതമാനം മഴ കുറവ്, മലയോര ജില്ലകളില്‍ മഴ കുറഞ്ഞു
കാലവര്‍ഷം മൂന്നാഴ്ച പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 10 ശതമാനം മഴ കുറഞ്ഞു. ആറ് ജില്ലകളില്‍ ശരാശരിയിലും കുറവ് മഴയാണ് കിട്ടിയത്
തിരുവനന്തപുരം: കാലവര്‍ഷം മൂന്നാഴ്ച പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 10 ശതമാനം മഴ കുറഞ്ഞു. ആറ് ജില്ലകളില്‍ ശരാശരിയിലും കുറവ് മഴയാണ് കിട്ടിയത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലവ്സ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. എന്നാല്‍ ആദ്യ മൂന്നാഴ്ച 463.8 മമി മഴ കിട്ടേണ്ട സ്ഥാനത്ത് കേരളത്തില്‍ പെയ്തത് 418.6 മിമി മാത്രമാണ്. ആറ് ജില്ലകളില്‍ ശരാശരിയും കുറവ് മഴയാണ് പെയ്തത്.
ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ കിട്ടിയത്. 527.1 മിമി മഴ കിട്ടേണ്ടിടത്ത് 264 മിമി മഴ മാത്രമാണ് പെയ്തത്. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് ഇടുക്കിയിൽ ഇപ്പോഴുള്ളത്. വയനാട്ടില്‍ 43 ശതമാനവും എറണാകുളത്ത് 35 ശതമാനവും മഴ കുറവാണ്. ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്. കോഴിക്കോടാണ്. 55 ശതമാനം അധികം. തിരുവനന്തപുരത്ത് 28ശതമാനം അധികം മഴ കിട്ടി.
വ്യാഴാഴ്ച പാലക്കാടും, വയനാടും ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കയില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. അടുത്ത രണ്ടാഴ്ച ശരാശരി മഴ സംസ്ഥാനത്തുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.