യുവതിയെ ബൈക്കിൽ കയറ്റുന്നതിനും കൃത്യം നടത്തുന്നതിനും ആഭരണങ്ങൾ ഊരാനും രക്ഷപ്പെടാനുമായി പത്ത് മിനുറ്റ് സമയം മാത്രമാണ് പ്രതി എടുത്തത്

കോഴിക്കോട്: നാടിനെ ഞെട്ടിച്ച പേരാമ്പ്ര കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണിപ്പോള്‍. നൊച്ചാട് അനു എന്ന യുവതിയെ പട്ടാപ്പകല്‍ ജനവാസമേഖലയില്‍ വച്ച് കൊലപ്പെടുത്തിയ പ്രതി മുജീബ് റഹ്മാൻ കൊലയ്ക്ക് മുമ്പ് പലതവണ പ്രദേശത്ത് കറങ്ങി. ഇതിന്‍റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊലപാതകം നടത്തിയ അതേ റോഡിലാണ് സംഭവദിവസം മുജീബ് പല തവണ കടന്നുപോയിട്ടുള്ളത്. മോഷണമായിരുന്നു അന്ന് മുജീബിന്‍റെ ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം. മോഷണമോ പിടിച്ചുപറിയോ നടത്താനായിരിക്കണം ആളില്ലാത്ത ഇടറോഡ് പിടിച്ചതെന്നാണ് കരുതപ്പെടുന്നത്. 

മട്ടന്നൂരിൽ നിന്നും പേരാമ്പ്ര വഴി മലപ്പുറത്തേക്ക് മോഷ്ടിച്ച ബൈക്കിൽ വരുകയായിരുന്ന പ്രതി പ്രധാന റോഡിൽ നിന്നും അധികമാരും സഞ്ചരിക്കാത്ത ഇട റോഡിലേക്ക് കയറി. വലിയ വാഹനങ്ങൾ പോകാത്ത മുളിയങ്ങൾ- വാളൂർ അമ്പലം റോഡിൽ മൂന്ന് തവണ പ്രതി കറങ്ങി. രാവിലെ ഒമ്പത് മണിക്ക് ശേഷമായിരുന്നു ഇത്.

ഇതിനിടെയാണ് ധൃതിയിൽ നടന്നുവരുന്ന യുവതിയെ കണ്ടത്. യുവതിയെ ബൈക്കിൽ കയറ്റുന്നതിനും കൃത്യം നടത്തുന്നതിനും ആഭരണങ്ങൾ ഊരാനും രക്ഷപ്പെടാനുമായി പത്ത് മിനുറ്റ് സമയം മാത്രമാണ് പ്രതി എടുത്തത്. അനുവിനെ കൊന്ന് തോട്ടില്‍ താഴ്ത്തി, ആഭരണങ്ങള്‍ കവര്‍ന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ മുജീബ് ആകെ എടുത്തത് 10 മിനുറ്റ് മാത്രമാണെന്നതും മുജീബ് എന്ന ക്രിമിനല്‍ എത്രമാത്രം അപകടകാരിയാണെന്നത് തുറന്നുകാട്ടുന്നു. 

കൃത്യത്തിന് ശേഷം ഹെൽമെറ്റ് ധരിച്ച് പത്ത് മണിയോടെ ഉള്ളിയേരി ഭാഗത്തേക്ക്‌ തിരിച്ചു. എടവണ്ണപ്പാറയിൽ എത്തുന്നതിനിടെ ഒരിക്കൽ പോലും ഹെൽമെറ്റ് ഊരിയില്ല. 

മോഷണക്കേസിൽ ഇക്കഴിഞ്ഞ ജനുവരിയില്‍ ജയിലിൽ നിന്നും ഇറങ്ങിയ പ്രതി ഒറ്റയ്ക്ക് കുറ്റകൃത്യം നടത്തുന്ന ശീലമുള്ള ആളാണ്‌. ഈ രീതിയും സിസിടിവി ദൃശ്യങ്ങളും മലപ്പുറത്ത്‌ എത്തിയപ്പോൾ മൊബൈൽ ഫോൺ ഓണാക്കിയതുമാണ്‌ പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.

അനുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാത്രം നൂറോളം സിസിടിവി ക്യാമറകളാണ് പൊലീസ് ഇതിനോടകം പരിശോധിച്ചത് പ്രതി സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയോ എന്ന് പരിശോധിച്ചുവരികയാണ് പൊലീസിപ്പോള്‍. 

Also Read:- കടം കൊടുത്ത സ്വര്‍ണവും പണവും തിരിച്ചുകിട്ടിയില്ല; തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo