ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ തീർത്ഥാടകരെ അനുവദിക്കും
പ്രതിദിന തീർത്ഥാടകരുടെ എണ്ണം സാധാരണ ദിവസങ്ങളില്‍ രണ്ടായിരവും വാരാന്ത്യത്തില്‍ മൂവിയിരവുമായി ഉയര്‍ത്താനാണ് തീരുമാനം. ഇതനുസരിച്ച് ഇന്നുമുതല്‍ വെര്‍ച്വല്‍ ക്യൂവഴി ബുക്കിങ്ങ് തുടങ്ങും.
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ ഏണ്ണം വര്‍ദ്ധിപ്പിച്ചു . വെര്‍ച്വല്‍ ക്യൂവഴിയുള്ള ബുക്കിങ്ങ് ഇന്ന് മുതല്‍ തുടങ്ങും. സന്നിധാനത്ത് കൂടുതല്‍ പൊലിസുകാരിലും ജീവനക്കാരിലും കോവിഡ് രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ നിയന്ത്രണത്തോട് കൂടി ആയിരിക്കും ദര്‍ശനം അനുവദിക്കുക.
പ്രതിദിന തീർത്ഥാടകരുടെ എണ്ണം സാധാരണ ദിവസങ്ങളില്‍ രണ്ടായിരവും വാരാന്ത്യത്തില്‍ മൂവിയിരവുമായി ഉയര്‍ത്താനാണ് തീരുമാനം. ഇതനുസരിച്ച് ഇന്നുമുതല്‍ വെര്‍ച്വല്‍ ക്യൂവഴി ബുക്കിങ്ങ് തുടങ്ങും. മൂന്നാം തീയതി മുതല്‍ ദര്‍ശനത്തിന് അനുമതി ലഭിക്കാനാണ് സാധ്യത.
തീര്‍ത്ഥാടകരുടെ ഏണ്ണം കൂട്ടുന്ന സാഹചര്യത്തില്‍ നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ കൊവിഡ് പരിശോധന സംവിധാനങ്ങള്‍ തയ്യാറാക്കും.
ഇതുകൂടാതെ തീര്‍ത്ഥാടകരുടെ സൗകര്യം കൂടി പരിഗണിച്ച് പത്തനംതിട്ട,നിലക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കും. സന്നിധാനത്തും സുരക്ഷ ശക്തമാക്കും അരമണിക്കൂര്‍ ഇടപെട്ട് തീര്‍ത്ഥാടകര്‍ തങ്ങുന്ന സ്ഥലങ്ങള്‍ അണുവിമുക്തമാക്കും.
തീര്‍ത്ഥാടകരുടെഏണ്ണം കൂടുന്നത് അനുസരിച്ച് അപ്പം അരവണ എന്നിവയുടെ കരുതല്‍ശേഖരം കൂട്ടാനും ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങിയിട്ടുണ്ട്. അതേസമയം ശ്രികോവിലിന് ഉള്ളില്‍ നിന്നും പ്രസാദം നല്‍കുന്നതിനുള്ള നിയന്ത്രണം തുടരും. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങുന്നതിനുള്ള വിലക്കും തുടരും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലായും ഇപ്പോള്‍ സന്നിധാനത്ത് എത്തുന്നത്. കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സന്നിധാനത്ത് തങ്ങുന്ന ജീവനകാര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പമ്പയിൽ നടത്തിയ കൊവിഡ് പരിശോധനയില്‍ സന്നിധാനത്ത് ഡ്യൂട്ടി നോക്കുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പതിനാല് പേർക്ക് കോവിഡ് സ്ഥിരികരിച്ചിരുന്നു. ഇതിൽ പത്ത് പേര്‍ സന്നിധാനത്തെ ശുചീകരണ തൊഴിലാളികളാണ്. സന്നിധാനം മാലിന്യ വിമുക്തമാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയില്‍ ഉള്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഓഫിസ് താല്‍ക്കാലികമായി അടച്ചു. കോവിഡ് ബാധിച്ച ശുചികരണ തൊഴിലാളികളെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്.