സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിലെ വിവാദം; കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ അകാരണമായി നടപടിയെടുക്കുന്ന ചോമ്പാല പൊലീസിനെ നിലയ്ക്ക് നിര്‍ത്തുമെന്ന് ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ഇ എം ദയാനന്ദൻ ഭീഷണി മുഴക്കിയിരുന്നു.
കോഴിക്കോട്: പുതുവര്‍ഷാഘോഷത്തിനിടെ സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് വിവാദത്തിലായ ചോമ്പാല സ്റ്റേഷനിലെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. രണ്ട് എസ് ഐമാരടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇതോടെ സ്ഥലം മാറ്റിയവരുടെ എണ്ണം ഏഴായി. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ അകാരണമായി നടപടിയെടുക്കുന്ന ചോമ്പാല പൊലീസിനെ നിലയ്ക്ക് നിര്‍ത്തുമെന്ന് ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ഇ എം ദയാനന്ദൻ ഭീഷണി മുഴക്കിയിരുന്നു.
Also Read: 'കാക്കിയഴിച്ചുവെച്ചെത്തിയാൽ കൈകാര്യം ചെയ്യും ', പൊലീസുകാരനെതിരെ സിപിഎം നേതാവിന്റെ ഭീഷണി, വീഡിയോ
പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്നായിരുന്നു ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ഇ എം ദയാനന്ദന്‍റെ ഭീഷണി പ്രസംഗം. തുടര്‍ന്ന് ഇദ്ദേഹം സ്റ്റേഷനിലെത്തി എസ്ഐ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ ചോമ്പാല എസ് ഐ പ്രശോഭിനെ പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റി. പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയെടുക്കാന്‍ ശ്രമിച്ചയാളെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തിയെന്ന പേരില്‍ സിപിഎം പ്രവര്‍ത്തകനായ ഹേമന്തിനെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഘട്ടത്തില്‍ പൊലീസ് ഹേമന്തിന്‍റെ വീട്ടില്‍ സ്ത്രീകളോടും കുട്ടികളോടും വലിയ അതിക്രമം കാട്ടിയെന്ന് സിപിഎം പൊതുയോഗത്തില്‍ ആരോപിച്ചിരുന്നു.
Also Read: വീട്ടിൽ കയറി ആക്രമിച്ചെന്ന സ്ത്രീകളുടെ പരാതി; ചോമ്പാല മുൻ എസ്ഐ അടക്കം ആറ് പൊലീസുകാർക്കെതിരെ കേസ്