അതേസമയം വയനാട്ടിലെ മുത്തങ്ങയിൽ പാസില്ലാതെ വരുന്നവരെ മടക്കി അയക്കാനാണ് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയത്
പാലക്കാട്/കൽപ്പറ്റ: പാസില്ലാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ കൂട്ടത്തോടെ എത്തുന്നത് അതിർത്തി ചെക്പോസ്റ്റുകളിൽ പ്രതിസന്ധിയാകുന്നു. പാലക്കാട് വാളയാറിൽ തിരക്ക് ഒഴിവാക്കാൻ കൂടുതൽ കൗണ്ടറുകൾ തുറക്കാൻ തീരുമാനിച്ചു. അതേസമയം വയനാട്ടിലെ മുത്തങ്ങയിൽ പാസില്ലാതെ വരുന്നവരെ മടക്കി അയക്കാനാണ് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയത്.
വാളയറിൽ എട്ട് കൗണ്ടറുകൾ അടിയന്തരമായി തുറക്കാനാണ് തീരുമാനം. അതിർത്തി കടന്നെത്തുന്നവരുടെ എണ്ണം വർധിച്ചതാണ് കാരണം. താത്കാലിക സംവിധാനമെന്ന രീതിയിലാണ് കൂടുതൽ കൗണ്ടറുകൾ തുറക്കുന്നത്. പാസില്ലാത്തവർ അടക്കം എത്തിയതോടെ വാളയാറിൽ വലിയ തിരക്കാണ് നേരത്തെ അനുഭവപ്പെട്ടത്. ഇനി പ്രവേശനം കിട്ടില്ലെന്ന് കരുതിയാണ് ആളുകൾ എത്തുന്നത്.
അതേസമയം കർണാടകയിൽ നിന്നും പാസില്ലാതെ വരുന്നവരെ മുത്തങ്ങ വഴി കടത്തിവിടില്ലെന്ന തീരുമാനമാണ് വയനാട് കളക്ടർ സ്വീകരിച്ചത്. ഇവരെ തിരിച്ചയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് മുത്തങ്ങ ചെക്പോസ്റ്റിനു സമീപം രജിസ്റ്റർ ചെയ്തു വരുന്നവർക്കായി ടാക്സി കാറുകൾ ഏർപ്പാടാക്കും. രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് ഒരു കാരണവശാലും ഇളവുകൾ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
