കയ്പമംഗലത്ത് മാതാവിനേയും വിദ്യാർത്ഥിയായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി
കയ്പമംഗലം ഗ്രാമലക്ഷ്മി റോഡിന് സമീപം കോലോത്തും പറമ്പിൽ മുഹമ്മദ് റാഫിയുടെ ഭാര്യ ഫൗസിയ(34), മകൻ മുഹമ്മദ് റിഹാൻ(12) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂർ: കയ്പമംഗലത്ത് മാതാവിനേയും വിദ്യാർത്ഥിയായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം ഗ്രാമലക്ഷ്മി റോഡിന് സമീപം കോലോത്തും പറമ്പിൽ മുഹമ്മദ് റാഫിയുടെ ഭാര്യ ഫൗസിയ(34), മകൻ മുഹമ്മദ് റിഹാൻ(12) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് ഭർത്യഗൃഹത്തിലെ കിടപ്പുമുറിയിൽ ഇരുവരേയും മരിച്ച നിലയിൽ കണ്ടത്.
ഫൗസിയ കെട്ടി തൂങ്ങിയ നിലയിലും, മുഹമ്മദ് റിഹാൻ കട്ടിലിലും മരിച്ച് കിടക്കുന്നതായാണ് കണ്ടത്. ഫൗസിയയുടെ ഭർത്താവ് മുഹമ്മദ് റാഫി വിദേശത്താണ്. റാഫിയുടെ മാതാവും പിതാവുമാണ് വീട്ടിൽ താമസിച്ചിരുന്നത്. റാഫിയുടെ പിതാവ് മുഹമ്മദ് രണ്ടരയോടെ പുറത്തേക്ക് പോയി ആറ് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. റാഫിയുടെ മാതാവ് ജമീല മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. കയ്പമംഗലം ഹിറ സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് റിഹാൻ. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ നാളെ ഇൻക്വസ്റ്റ് നടത്തി നടപടികൾ പൂർത്തിയാക്കും.
സംഭവസ്ഥലത്തു നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ഞങ്ങൾ പോകുന്നു എന്ന് മാത്രമാണ് കുറിപ്പിലുള്ളത്. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതുണ്ട് എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ബന്ധുക്കളുടെ മൊഴിയിൽ നിന്ന് പ്രത്യക്ഷമായ കുടുംബവഴക്കിനെക്കുറിച്ചൊന്നും സൂചനയില്ല. നാളെ ഇൻക്വസ്റ്റിന് ശേഷം ബന്ധുക്കളുടെ വിശദമായ മൊഴിയെടുക്കും. അതിനു ശേഷം മാത്രമേ മരണത്തിലേക്കുള്ള വ്യക്തമായ കാരണം എന്താണെന്ന് പുറത്തുവരികയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.
കുട്ടികളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു; കോഴിക്കോട് വടകരയില്‍ അയൽവാസിയുടെ മർദനമേറ്റ് 65 കാരൻ മരിച്ചു