തിരുവനന്തപുരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഭർത്താവ് ഉണ്ണികൃഷ്ണനെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. അയർലൻഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു. പൂന്തുറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നാളെ കോടതിയിൽ ഹാജരാക്കും. ഉണ്ണികൃഷ്ണനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുംബൈയിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണനെ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരത്ത് ട്രെയിൻ മാർഗം എത്തിച്ചത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങളാണ് ഉണ്ണികൃഷ്ണനതിരെ ചുമത്തിയിട്ടുളളത്. തന്‍റെയും അമ്മയുടെയും മരണത്തിന് ഉത്തരവാദി ഭർത്താവ് ഉണ്ണികൃഷ്ണനാണെന്നായിരുന്നു മരിച്ച ഗ്രീമയുടെ സന്ദേശം. അമ്മ സജിതയുടെ അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യപ്രശ്നങ്ങൾക്ക് കാരണമായതെന്നും ഉണ്ണികൃഷ്ണൻ നിരപരാധിയെന്നുമാണ് ബന്ധുക്കളുടെ വാദം. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കേസിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം.
അയർലൻഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഉണ്ണികൃഷ്ണനെ പൊലീസ് പിടികൂടിയത്. മരണപ്പെട്ട ഗ്രീമയുടെ ഭർത്താവായ ഇയാൾ, വിവാഹം കഴിഞ്ഞ് വെറും 25 ദിവസത്തിന് ശേഷം ഗ്രീമയെ ഉപേക്ഷിച്ചതായും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
കഴിഞ്ഞ ബുധനാഴ്ചയാണ് കമലേശ്വരം സ്വദേശികളായ സജിതയെയും മകൾ ഗ്രീമയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളും ഉണ്ണികൃഷ്ണന്റെ അവഗണനയും കാരണമാണ് തങ്ങൾ ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ആറ് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്.


