അനധികൃത സര്‍വ്വീസുകള്‍ നടത്തുന്ന അന്തർ സംസ്ഥാന ബസുകൾക്കെതിരെ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: കല്ലട ബസിലെ യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ അനധികൃത സര്‍വ്വീസുകള്‍ നടത്തുന്ന അന്തർ സംസ്ഥാന ബസുകൾക്കെതിരെ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ചെക് പോസ്റ്റുകളിൽ വ്യാപക പരിശോധന ആരംഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിയമവിരുദ്ധമായി ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുവന്ന 22 ബസുകൾക്കെതിരെ തിരുവനന്തപുരം അമരവിള ചെക് പോസ്റ്റിൽ കേസെടുത്തു. ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോവാനുള്ള ലൈസൻസ് എടുക്കാതെ സർവീസ് നടത്തിയ 18 ബസുകൾക്കെതിരെ വാളയാർ ചെക് പോസ്റ്റിൽ കേസെടുത്തു. ഇതില്‍ മൂന്ന് ബസുകള്‍ കല്ലടയുടേതാണ്. രണ്ട് ബസുകളെ അനധികൃതമായി സാധനങ്ങള്‍ കടത്തിയതിനും പിടികൂടി. 

സാധനങ്ങള്‍ കടത്തിയതിന് ഇരിട്ടിയില്‍ രണ്ടും കുമളി ചെക് പോസ്റ്റില്‍ ഒരു കേസും എടുത്തു. ജിഎസ്‍ടി വകുപ്പുമായി ചേർന്ന് പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഒരാഴ്ചക്കകം ജിപിഎസ് ഘടിപ്പിക്കാൻ ബസുകൾക്ക് നോട്ടീസ് നൽകി.