മുട്ടിൽ മരംമുറിയിൽ ജുഡീഷ്യൽ അന്വേഷണം വേണം, ഉത്തരവാദിത്തതിൽ നിന്നും കാനത്തിന് ഒഴിയാനാവില്ല: കെ.മുരളീധരൻ
കെ. സുധാകരനെതിരെയുള്ള വിജിലൻശ് കേസിന് പിന്നിൽ രാഷ്ട്രീയം മാത്രമാണ്. സ്വർണ കടത്ത് കേസ് നിഷ്പക്ഷമായി അന്വേഷിച്ചാൽ ടി.പി കേസിലെ യഥാർഥ പ്രതികൾ പുറത്തു വരും.
കോഴിക്കോട്: മുട്ടിൽ മരംമുറി കേസിൽ പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളെ ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്തു വന്നതെന്ന് കെ.മുരളീധരൻ എംപി. മരംമുറിയുടെ ധാർമ്മിക ഉത്തരവാദിത്തതിൽ നിന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഒഴിഞ്ഞു മാറാനാവില്ല. മരംവെട്ടിന് വഴിയൊരുക്കാനാണ് വിവാദഉത്തരവ് ഇ. ചന്ദ്രശേഖരൻ ഇറക്കിയത്. കിറ്റക്സ് വിഷയത്തിൽ സംസ്ഥാനം കൂടുതൽ വ്യവസായ സൗഹൃദമാക്കണമെന്നും വികസനത്തെ പുറം കാലു കൊണ്ട് തട്ടിയത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. സാബുവിന്റെ രാഷ്ട്രീയമാണോ സർക്കാരിന്റെ നീക്കത്തിന് പിന്നിൽ എന്നു സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കെ. സുധാകരനെതിരെയുള്ള വിജിലൻശ് കേസിന് പിന്നിൽ രാഷ്ട്രീയം മാത്രമാണ്. സ്വർണ കടത്ത് കേസ് നിഷ്പക്ഷമായി അന്വേഷിച്ചാൽ ടി.പി കേസിലെ യഥാർഥ പ്രതികൾ പുറത്തു വരും. ഡിസിസി തെരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾ മാനദണ്ഡമാവില്ല. കഴിവുള്ളവരെ നേതൃതലത്തിലേക്ക് കൊണ്ടു വരാനാണ് ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
മുരളീധരൻ്റെ വാക്കുകൾ -
മുട്ടിൽ മരം മുറി മന്ത്രിമാർ അറിഞ്ഞു കൊണ്ടാണെന്ന് നേരത്തെ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും തികഞ്ഞ അശ്രദ്ധയാണിത്. സിപിഐയുടെ അറിവോടെയാണ് മന്ത്രിമാർ ഇക്കാര്യം ചെയ്തത്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. പാർട്ടി നിർദേശ പ്രകാരമാണ് ഇ. ചന്ദ്രശേഖരൻ ഉത്തരവിട്ടത്.
കൊടകര കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നിയമ സംവിധാനത്തെ വെല്ലുവിളിക്കുകയാണ്. ബിജെപി യോഗം ചേർന്നിട്ട് ഇപ്പോൾ എന്ത് മല മറിക്കാനാണ്.വീരവാദം മുഴക്കാതെ അന്വേഷണ സംഘത്തുന്നു മുമ്പിൽ ഹാജരായി സത്യം തെളിയിക്കുയാണ് വേണ്ടത്.
കൊവിഡിൽ ആളുകൾ മരിക്കുന്നത് സർക്കാരിന്റെ കുറ്റമല്ല. എന്നാൽ വസ്തുതകൾ മറച്ചു വയ്ക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണ്. കോവിഡ് മരണങ്ങളുടെ യഥാർഥ കണക്ക് മറച്ചു വയ്ക്കുന്നതിലൂടെ സർക്കാർ അതാണ് ചെയ്യുന്നത്. മരിക്കുന്നവരുടെ ആനുകൂല്യം ഇല്ലാതാക്കുന്ന നടപടിയാണ് സർക്കാരിന്റേത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona