മാറാട് ഉണ്ടാക്കാന്‍ വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ ശ്രമിച്ചാല്‍ പിടിച്ച് കൂട്ടിലിടും. വി‍ഡി സതീശനോടുള്ള വിരോധം കൂടി വെള്ളാപ്പള്ളി ഈ ജല്‍പ്പനത്തിലൂടെ തീര്‍ക്കുന്നു.

മലപ്പുറം: വെള്ളാപ്പള്ളിയെ കടന്നാക്രമിച്ച് മുസ്ലീം ലീ​ഗ്. വെള്ളാപ്പള്ളിക്ക് എക്സിറ്റ് പോൾ ഫലം കണ്ട് ഹാലിളകിയെന്നും പുറത്തുവരുന്നത് വർ​ഗീയതയാണെന്നും ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് എം എല്‍ എ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇവിടെ ഒരു മാറാടും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അബ്ദുൾ ഹമീദ് പറഞ്ഞു. എല്ലാവരും ലീഗിനെ പ്രശംസിക്കുന്നത് വെള്ളാപ്പള്ളിക്കിഷ്ടമല്ല. അന്ധമായ വര്‍ഗീയതയും ലീഗ് വിരോധവുമാണ് വെള്ളാപ്പള്ളിക്കെന്നും അദ്ദേഹം വിമർശിച്ചു. അതില്‍ നിന്നും ഉടലെടുക്കുന്ന ജല്പനമാണിപ്പോള്‍ കാണുന്നത്. വെള്ളാപ്പള്ളിയുടെ ജല്‍പ്പനം കേട്ടാല്‍ ജനം അദ്ദേഹത്തിനെതിരെ തിരിയും.

വെള്ളാപ്പള്ളി ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം ആഗ്രഹിക്കുന്ന സര്‍ക്കാരും വരാന്‍ പോകുന്നില്ലെന്നും പി അബ്ദുള്‍ ഹമീദ് എംഎല്‍എ പറഞ്ഞു. അതില്‍ വിറളി പൂണ്ടാണ് വെള്ളാപ്പള്ളി സംസാരിക്കുന്നത്. മാറാട് ഉണ്ടാക്കാന്‍ വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ ശ്രമിച്ചാല്‍ പിടിച്ച് കൂട്ടിലിടും. വി‍ഡി സതീശനോടുള്ള വിരോധം കൂടി വെള്ളാപ്പള്ളി ഈ ജല്‍പ്പനത്തിലൂടെ തീര്‍ക്കുന്നു. ആ വെള്ളമൊക്കെ വെള്ളാപ്പള്ളി വാങ്ങി വെച്ചാല്‍ മതി. കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് വിഡി സതീശന്‍ എന്നും പി അബ്ദുള്‍ ഹമീദ് ഏഷ്യാനെറ്റ് ന്യൂസിനോ‌ട് പറഞ്ഞു.