നിരീക്ഷകരുമായുള്ള ചർച്ചയിൽ വി ഡി സതീശനെ പിന്തുണച്ച് ലീഗ് അടക്കം ഘടകകക്ഷികൾ. വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ജനവികാരം വി ഡി സതീശന് അനൂകൂലമാണെന്ന അഭിപ്രായം എഐസിസി നിരീക്ഷകരെ അറിയിച്ച് മുസ്ലീം ലീഗ് നേതൃത്വം. സതീശന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ലീഗ് ഇടപെടരുതെന്ന നിലപാടുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. പിന്നാലെ മാത്യുവിനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ഇക്കാര്യം പരിഗണിച്ച് മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നുമാണ് എഐസിസി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയില്‍ ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. പൊതുജനവികാരം നോക്കി വേണം തീരുമാനമെടുക്കാനെന്നും എംഎല്‍എമാരുടെ അഭിപ്രായത്തിനൊപ്പം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിക്കണമെന്നും ലീഗ് നേതൃത്വം അഭ്യര്‍ത്ഥിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി എം എ സലാം, ഹാരിസ് ബീരാന്‍ എന്നിവരാണ് എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയുടെ അഭിപ്രായം അറിയിച്ചെന്നും കൂടുതലൊന്നും ഇപ്പോൾ പറയാനില്ലെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.

വി ഡി സതീശന്‍ തന്‍റെ ഉത്തരവാദിത്തം നേരാം വണ്ണം വിനിയോഗിച്ചിതിന്‍റെ ഫലമാണ് യുഡിഎഫിന്‍റെ വന്‍ വിജയമെന്ന് പ്രതികരിച്ചു. വിഡി സതീശനൊപ്പം നിലയുറപ്പിക്കുന്ന ലീഗ് നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ സി വേണുഗോപാല്‍ അനുകൂലിയായ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. മാത്യു കുഴല്‍നാടന്‍റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി ലീഗിനുണ്ട്. കണ്ണൂര്‍ ഇരിക്കൂറില്‍ മാത്യു കുഴല്‍നാടനെതിരെ യൂത്ത് ലീഗിന്‍റെ പേരില്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു. വിഡി സതീശന് അഭിവാദ്യങ്ങള്‍ നേരുന്ന വാചകങ്ങളും ഫ്ലെക്സ് ബോര്‍ഡിലുണ്ട്.

YouTube video player