കോൺഗ്രസ് നേതാക്കൾ ആകെ ആവശ്യപ്പെട്ടത് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് എന്നാൽ രാജി ആവശ്യപ്പെടാൻ നേതൃത്വം തയ്യാറായില്ല. ലോകചരിത്രത്തിൽ തന്നെ ഇതുപോലൊരു സംഭവം അപൂർവ്വമാണ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ സസ്പെൻഷൻ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിനകത്ത് ജീർണ്ണതയെ പറ്റി രാഹുൽ മാങ്കൂട്ടത്തിലിനറിയാം. കോൺഗ്രസ് നേതാക്കൾ ആകെ ആവശ്യപ്പെട്ടത് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് എന്നാൽ രാജി ആവശ്യപ്പെടാൻ നേതൃത്വം തയ്യാറായില്ല. ലോകചരിത്രത്തിൽ തന്നെ ഇതുപോലൊരു സംഭവം അപൂർവ്വമാണ്. ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാം. കോൺഗ്രസ് നിലപാട് പറയട്ടെ. രാഹുലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടു പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിശദമാക്കി. ഇത്ര ജീർണമായ അവസ്ഥയിലൂടെ കോൺഗ്രസ് ഇതുവരെ കടന്നു പോയിട്ടില്ല. മാധ്യമങ്ങൾക്ക് ഇനി സംരക്ഷിക്കാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഏത് ഉപ തിരഞ്ഞെടുപ്പിനെയും നേരിടാൻ തങ്ങൾ തയ്യാറാണ്. ബിജെപിക്ക് എംഎൽഎയും എംപിയെയും സൃഷ്ടിച്ച പാർട്ടിയാണ് കോൺഗ്രസ്. കേരളത്തിലെ ജനങ്ങൾ രാഹുൽ രാജിവെക്കണം എന്നാണ് ആവശ്യപ്പെടുന്നത്. ആദ്യം മുതൽ തങ്ങൾ പറഞ്ഞത് കോൺഗ്രസ് ആണ് നിലപാട് സ്വീകരിക്കേണ്ടത് എന്നാണ് എന്നും എം വി ഗോവിന്ദൻ വിശദമാക്കി.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തത് സ്വാഗതം ചെയ്യുന്നതായി കെ സുധാകരൻ പ്രതികരിച്ചു. ഇത് പാർട്ടിയെടുത്ത തീരുമാനമാണ്. രാജിവെക്കുമ്പോൾ മറ്റ് സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. പാർട്ടിയിലെ വനിതാ നേതാക്കളുടെ ആവശ്യം അവർക്കുള്ള അവകാശമാണെന്നും കെ സുധാകരൻ പറഞ്ഞു. രാഹുൽ രാജിവെക്കണം എന്ന അഭിപ്രായം തനിക്കില്ലെന്നും ഇപ്പോൾ പാർട്ടിയെടുത്ത തീരുമാനം സ്വാഗതാർഹമാണെന്നുമാണ് കെ സുധാകരൻ വ്യക്തമാക്കിയത്.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ സസ്പെൻഡ് ചെയ്തത്. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
