'വരം കിട്ടാനല്ലല്ലോ, വോട്ട് കിട്ടാനല്ലേ സന്ദർശനം, എൻഎസ്എസിനോട് പിണക്കമില്ല', 'മാസപ്പടി'യിൽ മിണ്ടാതെ മടക്കം
മാസപ്പടിയെ കുറിച്ച് ചോദ്യം ഉയർന്നതോടെ എം വി ഗോവിന്ദൻ വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങി.
തിരുവനന്തപുരം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്, എൻഎസ് എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്ന മറുപടി നൽകി സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദൻ. സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുത്. വരം കിട്ടാനല്ല, വോട്ട് കിട്ടാനാണ് സന്ദർശനം. സിപിഎമ്മിന് എൻഎസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.
വീണാ വിജയനെതിരായ മാസപ്പടി വിവാദം, അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിന് പരാതി
സമുദായ നേതാക്കളെ സ്ഥാനാർത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണ്. എൻഎസ്എസ് അപ്പപ്പോൾ എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരമെന്നാണ് എൻഎസ്എസ് നിലപാട്. പക്ഷേ പലപ്പോഴും അങ്ങനെ ആകാറില്ലെന്നും എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെടേണ്ടത് എൻഎസ്എസിനാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ഗ്രോ വാസുവിന് പിണറായിക്കെതിരെ പറയാൻ അവസരമൊരുക്കിയത് പിഴവ്, പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നീക്കം
എന്നാൽ എന്നാൽ അതേ സമയം, മുഖ്യമന്ത്രിയുടെ മകൾ അടക്കം ഉൾപ്പെട്ട മാസപ്പടി വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കാൻ സംസ്ഥാന സെക്രട്ടറി തയ്യാറായില്ല. മാധ്യമ പ്രവർത്തകർ ചോദ്യം തുടങ്ങിയപ്പോൾ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങി.
വീണ വിജയന്‍റെ കൺസൾട്ടൻസി സ്ഥാപനം കരിമണൽ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ നിയമപരമെന്നും ഇടപാട് സുതാര്യമെന്നും കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വരെയുള്ളവര്‍ നേരത്തെ നിലപാടെടുത്തിരുന്നു. വീണ വിജയന് പ്രതിരോധം തീര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയും ഇറക്കിയിരുന്നു. മറ്റ് നേതാക്കളുടെ മക്കൾക്ക് കിട്ടാത്ത പരിഗണനയാണെന്നും വിവാദം അടക്കാൻ പ്രതിപക്ഷവുമായി ധാരണയുണ്ടാക്കിയെന്നുമുള്ള ആക്ഷേപങ്ങൾ സിപിഎം നേതൃത്വത്തിനെതിരെ ഇതിനകം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. ചോദ്യം വന്നതോടെ വാർത്താസമ്മേളനം മതിയാക്കി; മാസപ്പടിയിൽ മിണ്ടാതെ എംവി ഗോവിന്ദൻ